ദമ്മാം: ഖത്തറിലെത്തിയ വീട്ടുവേലക്കാരിയെ സന്ദർശക വിസയിൽ സൗദിയിലെത്തിച്ച് വർഷങ്ങൾ പണിയെടുപ്പിച്ച സൗദി പൗരൻ അവസാനം അവരെ വഴിയിലുപേക്ഷിച്ചു കടന്നുകളഞ്ഞു. നിയമപരമായ രീതിയിൽ നാട്ടിലയക്കാൻ വലിയ തുക വേണ്ടിവരുമെന്ന് മനസ്സിലാക്കിയാണ് ഇയാൾ ഇൗ ക്രൂരകൃത്യം നടത്തിയത്.
ആന്ധ്രപ്രദേശ് റുസ്തുംബദ സ്വദേശിനിയായ പെച്ചെട്ടി പുഷ്പവതിയാണ് നിരാലംബയായി തെരുവിൽ ഒറ്റപ്പെട്ടത്. മൂന്നര വർഷം മുമ്പാണ് പുഷ്പവതി പ്രവാസജോലിക്കായി ഖത്തറിൽ എത്തിയത്. ഒരു സൗദി പൗരൻ അവരെ ഖത്തർ വിസയിൽ കൊണ്ടുവരുകയും അവിടെനിന്നും സന്ദർശകവിസയിൽ സൗദിയിൽ എത്തിച്ചശേഷം, ദമ്മാമിലുള്ള തെൻറ വീട്ടിൽ ജോലിക്ക് നിർത്തുകയുമായിരുന്നു. മൂന്നരവർഷം പുഷ്പവതി ആ വീട്ടിൽ ജോലി ചെയ്തു. കരാർ കാലാവധി കഴിഞ്ഞപ്പോൾ, നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം അവർ സ്പോൺസറെ അറിയിച്ചു. സ്പോൺസർ അവരെയും കൂട്ടി ഫൈനൽ എക്സിറ്റ് നടപടിക്കായി ജവാസത്ത് ഓഫിസിൽ എത്തി. കാര്യങ്ങൾ തിരക്കിയപ്പോൾ, വർഷങ്ങളായി സന്ദർശക വിസ പുതുക്കാതെ കാലാവധി കഴിഞ്ഞതിനാൽ വലിയ തുക പിഴ അടച്ചാേല ഫൈനൽ എക്സിറ്റ് നൽകാൻ കഴിയൂ എന്ന് മനസ്സിലായി.
ഇതോടെ ജവാസത്തിൽനിന്നും തിരിച്ചുപോകുന്ന വഴിയിൽ സ്പോൺസർ പുഷ്പവതിയെ ഒരു മാൻപവർ കമ്പനിയുടെ ഓഫിസിന് മുന്നിൽ ഇറക്കി, ഈ ഓഫിസിലുള്ളവർ നാട്ടിലേക്ക് കയറ്റിവിടും എന്നും പറഞ്ഞ് വിശ്വസിപ്പിച്ച് സ്ഥലംവിട്ടു. ആ ഓഫിസിൽ തിരക്കിയപ്പോഴാണ് തന്നെ സ്പോൺസർ പറ്റിച്ച കാര്യം പുഷ്പവതിക്ക് മനസ്സിലായത്. പുഷ്പവതിയുടെ അവസ്ഥ കണ്ട് ഒാഫിസ് ജീവനക്കാരും ചില സ്വദേശി പൗരന്മാരും ചേർന്ന് പൊലീസിനെ വിളിച്ചുവരുത്തി വിവരങ്ങൾ ധരിപ്പിച്ചു. പൊലീസുകാർ അവരെ ദമ്മാമിലെ വനിത അഭയകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അഭയകേന്ദ്രം അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ദമ്മാമിലെ നവയുഗം കലാസാംസ്കാരിക വേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡൻറും ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടൻ പുഷ്പവതിയെ ജാമ്യത്തിലെടുത്ത് സ്വന്തം വീട്ടിൽ കൊണ്ടുപോയി പരിചരിച്ചു. പുഷ്പവതിയുടെ സ്പോൺസറെ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടു.
തുടർന്ന് മഞ്ജു മണിക്കുട്ടൻ വനിത അഭയകേന്ദ്രം ഡയറക്ടറെ നേരിൽ കണ്ട്, പുഷ്പവതിയുടെ അവസ്ഥ വിവരിച്ചു, നാട്ടിലേക്ക് മടക്കി അയക്കാനുള്ള സഹായം അഭ്യർഥിച്ചു. അദ്ദേഹത്തിെൻറ ശിപാർശപ്രകാരം സൗദി സർക്കാർ പിഴസംഖ്യ ഒഴിവാക്കി എക്സിറ്റ് നൽകുകയായിരുന്നു. ഹൈദരാബാദ് അസോസിയേഷൻ ഭാരവാഹിയായ മിർസ ബൈഗ് അവർക്ക് വിമാനടിക്കറ്റ് സൗജന്യമായി നൽകി. തെരുവിൽ ഒറ്റപ്പെട്ടുപോയ പുഷ്പാവതി സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലുടെ സന്തോഷപൂർവം നാട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.