യാംബു: തുർക്കിയ സന്ദർശിക്കുന്ന വിനോദസഞ്ചാരികളിൽ രണ്ടാംസ്ഥാനത്ത് സൗദിയിൽ നിന്നുള്ളവർ. തുർക്കിയ ടൂറിസം മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം 64,114 സൗദി വിനോദ സഞ്ചാരികൾ അവിടം സന്ദർശിച്ചു. ഇറാഖിൽനിന്നുള്ളവരാണ് ഒന്നാം സ്ഥാനത്ത്, 120,000 ടൂറിസ്റ്റുകൾ. സൗദിക്ക് പിന്നിൽ 34,548 പേരുമായി അൾജീരിയയും 32,953 പേരുമായി ജോർദാനും 29,486 പേരുമായി ലബനാനും 25,000 പേരുമായി ഈജിപ്തുമാണ്.
വടക്കുകിഴക്കൻ തുർക്കിയയിലെ കരിങ്കടൽ തീരത്ത് സ്ഥിതിചെയ്യുന്ന ട്രാബ്‌സൺ നഗരത്തിയിലാണ് ഈ വർഷം ടൂറിസ്റ്റുകൾ കൂടുതൽ എത്തിയത്. തുർക്കിയയുടെ സാംസ്കാരിക പൈതൃകത്തിനും ചരിത്ര പെരുമക്കും അതിശയിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങൾക്കും പേരുകേട്ട ഇടമാണിത്. ഗ്രീക്ക്, റോമൻ, ബൈസൈൻറൻ, ഓട്ടോമൻ നാഗരികതകളുടെ സ്വാധീനമുള്ള ട്രാബ്‌സണിന് സമ്പന്നമായ ചരിത്രമാണുള്ളത്.
ഹഗിയ സോഫിയ, സുമേല മൊണാസ്ട്രി, ട്രാബ്സൺ കാസിൽ എന്നിവയുൾപ്പെടെ നിരവധി ചരിത്ര സ്ഥലങ്ങൾ ഈ നഗരത്തിലുണ്ട്. കടൽ വിഭവങ്ങൾ, പരമ്പരാഗത വിഭവങ്ങൾ, വേറിട്ട രൂചിക്കൂട്ടുകൾ ചേർന്ന ഭക്ഷ്യവിഭവങ്ങൾ എന്നിവ ഉൾകൊള്ളുന്ന പ്രാദേശിക പാചക രീതികളുള്ള ഫുഡ് കോർട്ടുകൾക്കും ട്രാബ്‌സൺ പ്രശസ്തമാണ്. മനോഹരമായ ബീച്ചുകളും പ്രകൃതി രമണീയമായ പർവതങ്ങളുടെ മനോഹരമായ കാഴ്ച്ചയും ഇവിടേക്ക് സന്ദർശകരെ ആകർഷിക്കുന്നു.
തുർക്കിയയുടെ സാംസ്കാരിക തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ ഇസ്താംബൂളിലേക്കും വിദേശ സഞ്ചാരികളുടെ നല്ല ഒഴുക്കാണുള്ളത്. ഗൾഫ്, അറബ് ടൂറിസം മേഖലയിലെ സ്ഥിരമായ വളർച്ചക്കിടയിൽ ഈ വർഷം അവസാനത്തോടെ ആറ് കോടി അന്താരാഷ്ട്ര വിനോദസഞ്ചാരികളെ മറികടക്കാൻ തുർക്കിയ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.