റിയാദ്: ചരിത്രമേഖലയായ ദർഇയ്യ നവീകരിക്കുന്നതിനും പുനർനിർമിക്കുന്നതിനുമുള്ള ‘ദിരിയ്യ ഗേറ്റ്’ പദ്ധതിക്ക് സൽമാൻ രാജാവ് തറക്കല്ലിട്ടു. പ്രദേശത്തിെൻറ ഭൂമിശാസ്ത്ര, ചരിത്ര, പൈതൃകപരമായ സവിശേഷതകൾ നിലനിർത്തി ദേശീയ അന്തർദേശീയ ടൂറിസം കേന്ദ്രമാക്കുക ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ പെങ്കടുക്കാനെത്തിയ സൽമാൻ രാജാവിനെ റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ, സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല തുടങ്ങിയവർ സ്വീകരിച്ചു. തറക്കല്ലിടൽ ചടങ്ങിനുമുമ്പ് ‘വാദീ ഹനീഫ, അൽഗുബ്റാഅ്, മാനിഅ് അൽമുറൈദി, ഇമാം മുഹമ്മദ് ബിൻ സഉൗദ്, സംആൻ, സൽമാൻ, മുഹമ്മദ്’ എന്നീ പേരുകളിൽ നടപ്പാക്കാൻ പോകുന്ന ഗേറ്റുകളുടെ വിഡിയോ പ്രദർശിപ്പിച്ചു.
സൗദി അറേബ്യയുടെ ചരിത്രവും സംസ്കാരവും ആഴത്തിൽ നിലകൊള്ളുന്ന പ്രദേശമാണ് ഹയ്യ് തുറൈഫിലെ ദർഇയ്യ. അബ്ദുൽ അസീസ് രാജാവിെൻറ കാലത്ത് ഭരണസിരാകേന്ദ്രവുമായിരുന്നു. നിരവധി ചരിത്ര കരാറുകൾക്കും പ്രഖ്യാപനങ്ങൾക്കും ഇവിടം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ലോകോത്തര നിലവാരത്തിലുള്ള സാംസ്കാരിക, ടൂറിസം കേന്ദ്രമാക്കി പ്രദേശത്തെ മാറ്റുന്നതിന് 64 ബില്യൺ റിയാലിെൻറ പദ്ധതിയാണ് നടപ്പാക്കാൻ പോകുന്നത്. കിങ് സൽമാൻ സ്ക്വയർ, ആറു മ്യൂസിയങ്ങൾ, തിയറ്ററുകൾ, ഡിജിറ്റൽ ആർട്സ് മ്യൂസിയം, മിസ്ക് ഹെറിറ്റേജ് മ്യൂസിയം, ആർട്സ് സോൺ, വൻകിട ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, ഷോപ്പിങ് ഏരിയ , കച്ചേരികൾ, കലാ സായാഹ്നങ്ങൾ, കായിക മത്സരങ്ങൾ, പരമ്പരാഗത ഗെയിമുകൾ എന്നിവക്കായുള്ള സ്ഥലങ്ങൾ, കൺവെൻഷൻ, എക്സിബിഷൻ സെൻററുകൾ, ആർട്സ് അക്കാദമികൾ തുടങ്ങിയവ പദ്ധതിയിലുൾപ്പെടും. അറബിക് കാലിഗ്രഫി, ഇസ്ലാമിക് ആർട്സ്, നജ്ദ് വാസ്തുവിദ്യ, കളിമൺ കെട്ടിടങ്ങൾ, നജ്ദ് പാചകകല, നാടകം, അറബിക് സംഗീതം തുടങ്ങിയവക്കായുള്ള പഠനസൗകര്യങ്ങേളാടുകൂടിയതാണ് ആർട്സ് സോൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.