റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തെ മിക്കയിടങ്ങളിലും മഴ വ്യാപിക്കാനാണ് സാധ്യത. കിഴക്കൻ പ്രവിശ്യ, റിയാദ്, ഖസീം, ഹാഇൽ, വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽ ജൗഫ്, തബൂക്ക്, മദീന, മക്ക എന്നിവിടങ്ങളിൽ മിതമായതോ ശക്തമായതോ ആയ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്.
ഈ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതിനാൽ പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കാറ്റ് പൊടിപടലങ്ങൾ ഉയർത്താൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറഞ്ഞേക്കാം.
അൽ ബാഹ, അസീർ, ജിസാൻ, നജ്‌റാൻ എന്നീ പ്രവിശ്യകളിൽ നേരിയതോ മിതമായതോ ആയ മഴക്കാണ് സാധ്യത. ഈ പ്രദേശങ്ങളിൽ രാത്രികാലങ്ങളിലും പുലർച്ചയും മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം. രാജ്യത്തെ കാലാവസ്ഥ വ്യതിയാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പൊതുജനങ്ങൾ ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.