ജിദ്ദ: സൗദി ദേശീയ പുരാവസ്തു, സാംസ്കാരിക മേളയായ ‘ജനാദിരിയ’ 2020 നവംബറിൽ നടത്താൻ സാ ംസ്കാരിക മന്ത്രാലയം തീരുമാനിച്ചു. നാഷനൽ ഗാർഡ് മന്ത്രാലയത്തിൽനിന്ന് മേളയുടെ മേൽനോട്ടം കഴിഞ്ഞ ജൂലൈയിലാണ് സാംസ്കാരിക മന്ത്രാലയം ഏറ്റെടുത്തത്. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി മേള ഗംഭീരമാക്കാനുള്ള പരിപാടികൾ മന്ത്രാലയം ആരംഭിച്ചു. മേളയുടെ സാംസ്കാരിക ഉള്ളടക്കം വിപുലീകരിക്കാനും ദേശീയ പൈതൃകത്തിെൻറ ആഴം പ്രതിഫലിക്കുന്ന വൈവധ്യമാർന്ന പരിപാടികൾ അവതരിപ്പിക്കാനുമാണ് മന്ത്രാലയം ആഗ്രഹിക്കുന്നതെന്ന് വക്താവ് അബ്ദുൽ കരീം അൽഹുമൈദ് പറഞ്ഞു.
ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനാൽ സൗദി അറേബ്യയുടെ സംസ്കാരവും പൈതൃകവും വിവിധ രാജ്യങ്ങളിൽനിന്നെത്തുന്ന സന്ദർശകർക്ക് എത്തിക്കാനുള്ള അവസരമായും മേളയെ കണക്കാക്കുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് മന്ത്രാലയം മേളയുടെ മേൽനോട്ടം ഏറ്റെടുത്തത്.
അടുത്ത മേള കൂടുതൽ വിപുലമാക്കാനും പ്രവർത്തന കാലയളവ് നീട്ടുന്നതിനെക്കുറിച്ചും വിവിധ വകുപ്പുകളുമായി ആലോചിക്കുകയാണ്. അടുത്ത മൂന്നു വർഷത്തേക്ക് മേള മികച്ചതാക്കുന്നതിനുള്ള തന്ത്രപരമായ പദ്ധതികളുടെ ഭാഗമാണിത്. രാജ്യത്തിനും പൊതുജനങ്ങളുടെ അഭിലാഷത്തിനും അനുയോജ്യമായ നിലയിലായിരിക്കും മേള രൂപപ്പെടുത്തുക. വിഷൻ 2030 െൻറ ഭാഗമായി രാജ്യത്ത് സാംസ്കാരിക നവോത്ഥാനം ലക്ഷ്യമിട്ട് കാര്യങ്ങൾ ചർച്ചചെയ്യുന്നതിനും വിദഗ്ധരുമായും ബുദ്ധിജീവികളുമായും യോഗങ്ങളും വർക്േഷാപ്പുകളും സംഘടിപ്പിക്കാൻ ആരംഭിച്ചതായും വക്താവ് പറഞ്ഞു.
ഏതാനും മാസങ്ങൾ ഇതു തുടരും. മേളയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും അധികാരികളിൽനിന്ന് സാംസ്കാരിക മന്ത്രാലയത്തിലേക്ക് കൈമാറുന്ന പ്രക്രിയ സുഗമമായി നടക്കുന്നുണ്ട്. 2020 നവംബറിൽ മേളക്ക് മുമ്പായി ഇതു പൂർത്തിയാകും. 1985 മുതൽ സൗദി നാഷനൽ ഗാർഡ് മന്ത്രാലയമാണ് ജനാദിരിയ മേള സംഘടിപ്പിച്ചുവരുന്നത്. അടുത്ത മേള സാംസ്കാരിക വകുപ്പിനു കീഴിലെ ആദ്യത്തേതും ശ്രദ്ധേയവുമായ മേളയായിരിക്കും. രാജ്യത്തിെൻറ പൈതൃകത്തിലേക്കും ചരിത്രത്തിലേക്കും വെളിച്ചം വീശുന്ന ഏറ്റവും വലിയ ദേശീയ പ്രകാശഗോപുരമാണ് ജനാദിരിയ മേള. മൂന്നു പതിറ്റാണ്ടുകളായി രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള നേതാക്കളും മുതിർന്ന ഉദ്യോഗസ്ഥരും ബുദ്ധിജീവികളുമടക്കം നിരവധി പേർ സന്ദർശിച്ചുവരുന്നുണ്ടെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.