റിയാദ്: ഒരു വർഷത്തോളം ശമ്പളം മുടങ്ങി ദുരിതം നേരിട്ട ജെ ആൻഡ് പി കമ്പനിയുടെ റിയാദ ിലെ ക്യാമ്പുകളിൽ നിന്ന് 500 ഇന്ത്യൻ തൊഴിലാളികൾ കൂടി സ്വദേശത്തേക്ക് മടങ്ങി. ദുരിതത് തിലായ 1,300ലേറെ ഇന്ത്യക്കാരിൽ 500 പേർ നേരത്തേ പോയിരുന്നു. റിയാദ് എക്സിറ്റ് 16, 18, അൽഖർജ് എന്നിവിടങ്ങളിലെ മൂന്നു ക്യാമ്പുകളിലായി ഇനി അവശേഷിക്കുന്നത് 200ഒാളം പേർ മാത്രമാണ്. ന ൂറോളം പേർ സൗദിയിൽ തന്നെ മറ്റു കമ്പനികളിലേക്ക് ജോലി മാറിപ്പോയി. പുതുതായി പോയ 500 പേർ സൗദി തൊഴിൽ മന്ത്രാലയം നൽകിയ സൗജന്യ ടിക്കറ്റിൽ സൗദി എയർലൈൻസിെൻറ വിവിധ വിമാനങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ നാടുകളിലെത്തി. നാലുമാസംകൊണ്ട് ആയിരത്തോളം ദുരിതബാധിതരെ തിരിച്ചയക്കാൻ കഴിഞ്ഞത് ഇന്ത്യൻ എംബസിയും സൗദി തൊഴിൽ മന്ത്രാലയവും ഇന്ത്യൻ വളൻറിയർമാരും കൈകോർത്ത് നടത്തിയ പ്രയത്നത്തിെൻറ ഫലമാണ്.
ബാക്കിയുള്ളവരുടെ കാര്യത്തിലും എക്സിറ്റ് നടപടികൾ പുരോഗമിക്കുകയാണ്. വൈകാതെ തന്നെ മുഴുവൻ പേരെയും തിരിച്ചയക്കാൻ കഴിയുമെന്ന് വളൻറിയർ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ശിഹാബ് കൊട്ടുകാട് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഇന്ത്യൻ എംബസിയാണ് വിമാന ടിക്കറ്റ് നൽകിയത്. പിന്നീട് അത് സൗദി തൊഴിൽ മന്ത്രാലയം ഏറ്റെടുക്കുകയായിരുന്നു. മൂന്നു മാസമായി ഇൗ ക്യാമ്പുകളിൽ ഭക്ഷണം നൽകുന്നതും തൊഴിൽ മന്ത്രാലയമാണ്. നാട്ടിലേക്ക് മടങ്ങിയവരുടെ ശമ്പള കുടിശ്ശികയും സേവനാനന്തര ആനുകൂല്യങ്ങളും നൽകിയിട്ടില്ല. അത് കോടതി വഴി ലഭ്യമാക്കാനുള്ള നീക്കം തൊഴിൽ മന്ത്രാലയം നടത്തുന്നുണ്ട്. അതിനുള്ള പവർ ഒാഫ് അറ്റോണി ഒപ്പിട്ടു വാങ്ങിയശേഷം തൊഴിലാളികളെ മടങ്ങാൻ അനുവദിച്ചിട്ടുള്ളതും. അതേസമയം, നാട്ടിലേക്ക് മടങ്ങുംനേരം താൽക്കാലിക ആശ്വാസമായി 1,000 റിയാൽ വീതം ജെ ആൻഡ് പി കമ്പനി അധികൃതർ തൊഴിലാളികൾക്ക് നൽകുന്നുണ്ട്. അതിനിയും തുടരും.
തൊഴിൽ കോടതിയിൽ കേസ് തീർപ്പായാൽ ശമ്പളവും ആനുകൂല്യങ്ങളും അവരവരുടെ നാടുകളിലേക്ക് അയച്ചുകൊടുക്കും. കാലാവധി കഴിഞ്ഞ ഇഖാമകൾ പുതുക്കുന്നതടക്കം നിയമാനുസൃതം ഫൈനൽ എക്സിറ്റ് വിസ നേടി സ്വന്തം രാജ്യങ്ങളിേലക്ക് മടങ്ങാനുള്ള മുഴുവൻ പ്രവർത്തനങ്ങളും നടത്തിയത് തൊഴിൽ മന്ത്രാലയമാണ്. അസുഖമുള്ളവർക്ക് ചികിത്സയും ലഭ്യമാക്കുന്നുണ്ട്. ഇതിനെല്ലാംവേണ്ടി മന്ത്രാലയം സ്വന്തം ഉദ്യോഗസ്ഥരുടെ ഒരു ക്രൈസിസ് മാനേജ്മെൻറ് ടീമിനെ ക്യാമ്പിൽ നിയോഗിച്ചിട്ടുണ്ട്. ഇതിനിടയിൽ എക്സിറ്റിൽ പോകാൻ തയാറാവാതെ സൗദിയിൽ തന്നെ മറ്റു കമ്പനികളിലേക്ക് സ്പോൺസർഷിപ് മാറി തൊഴിലെടുക്കാൻ താൽപര്യമുള്ള തൊഴിലാളികൾക്ക് അതിന് അനുവാദം നൽകിയിരുന്നു. സ്പോൺസർഷിപ് മാറ്റത്തിന് കഴിഞ്ഞ മാസം 15 വരെ സമയം നൽകിയിരുന്നു.
ആ സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്തവർ എക്സിറ്റിൽ പോകാൻ തയാറാവാണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. അങ്ങനെയുള്ളവർ എത്രയും പെെട്ടന്ന് മന്ത്രാലയത്തെ ബന്ധപ്പെട്ട് എക്സിറ്റിന് അപേക്ഷ നൽകണം. തയാറാവാത്തവരെ നിയമവിരുദ്ധരായി കണക്കാക്കും. സൈപ്രസ് ആസ്ഥാനമായ ബില്‍ഡിങ്, സിവില്‍ എൻജിനീയറിങ് രംഗത്തെ ഭീമന് ബഹുരാഷ്ട്ര കമ്പനിയായ ജെ ആൻഡ് പിയുടെ സൗദി ബ്രാഞ്ച് കഴിഞ്ഞ വർഷം ജനുവരി മുതലാണ് പ്രതിസന്ധിയിലായത്. 7000ത്തോാളം തൊഴിലാളികളുണ്ടായിരുന്ന കമ്പനിയിൽ അന്ന് മുതൽ ശമ്പളം മുടങ്ങി.
ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നത്തിൽ പരിഹാരം തേടി ഫെബ്രുവരിയിൽ അന്നത്തെ ഇന്ത്യൻ വിദേശകാര്യസഹമന്ത്രി ജനറൽ വി.കെ. സിങ് റിയാദിലെത്തി ക്യാമ്പുകൾ സന്ദർശിച്ചും സൗദി അധികൃതരെ നേരിട്ട് കണ്ടും നടത്തിയ ഇടപെടലാണ് ഇത്രയും തൊഴിലാളികളെ തിരിച്ചയക്കുന്നതിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.