പ്രവിശ്യാ ഗവർണർമാരുടെ യോഗത്തിൽ ആഭ്യന്തര മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് അധ്യക്ഷത വഹിക്കുന്നു

സുരക്ഷ ഉറപ്പാക്കാൻ പ്രവിശ്യാ ഗവർണർമാരുടെ യോഗത്തിൽ സൗദി ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം

റിയാദ്: രാജ്യത്തിന്റെ സുരക്ഷ നിലനിർത്തുന്നതിനും സ്വദേശികൾ, പ്രവാസികൾ, സന്ദർശകർ എന്നിവർക്ക് ആവശ്യമായ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഭരണകൂടം നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് വ്യക്തമാക്കി. ഗവർണർമാരുടെയും പ്രാദേശിക അമീറുമാരുടെയും 33-ാമത് വാർഷിക യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീഡിയോ കോൺഫറൻസിങ്​ വഴി നടന്ന യോഗത്തിൽ മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് ഭരണകൂടം നൽകുന്ന മാർഗനിർദ്ദേശങ്ങളെ ആഭ്യന്തര മന്ത്രിയും ഗവർണർമാരും പ്രശംസിച്ചു. രാജ്യത്തുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തുമെന്നും, വിമാനത്താവളങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്ന ജി.സി.സി പൗരന്മാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും യോഗം അറിയിച്ചു.

യോഗത്തിന്റെ തുടക്കത്തിൽ സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ആശംസകൾ അമീർ അബ്​ദുൽ അസീസ് ബിൻ സഊദ് ഗവർണർമാരെ അറിയിച്ചു. റമദാൻ മാസത്തിൽ തീർത്ഥാടകർക്കായി ഭരണകൂടം ഒരുക്കുന്ന വിപുലമായ സേവനങ്ങൾക്ക് ഗവർണർമാർ നന്ദി രേഖപ്പെടുത്തുകയും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

രാജ്യത്തിന്റെ സുരക്ഷ, സുസ്ഥിരത, സുസ്ഥിര വികസനം എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. ജീവിതനിലവാരം ഉയർത്തുന്നതിനും സന്നദ്ധ സേവന മേഖലയെ ശക്തിപ്പെടുത്തുന്നതിനും വിഷൻ 2030-ന്റെ ലക്ഷ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുക, ഭരണനിർവഹണത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പ്രയോജനപ്പെടുത്തുകയും ഡിജിറ്റൽ ഗവേണൻസ് വഴി സേവനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക, പ്രാദേശിക ഭരണകൂടങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായുള്ള കർമ പദ്ധതി രേഖകളും റിപ്പോർട്ടുകളും യോഗം വിലയിരുത്തി. യോഗത്തിന്റെ സമാപനത്തിൽ ഗവർണർമാർ സമർപ്പിച്ച സുപ്രധാന നിർദ്ദേശങ്ങൾ തുടർനടപടികൾക്കായി സൽമാൻ രാജാവിനും കിരീടാവകാശിക്കും സമർപ്പിക്കും.

Tags:    
News Summary - Saudi Interior Minister's instructions at provincial governors' meeting to ensure security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.