മക്ക: മസ്ജിദുൽ ഹറാമിൽ വെച്ച് സാധനങ്ങൾ നഷ്ടപ്പെടുന്ന സന്ദർഭങ്ങളിൽ അവ തിരികെ ലഭിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ വിശദീകരിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. തീർഥാടകർക്കും സന്ദർശകർക്കും ലളിതമായ ഘട്ടങ്ങളിലൂടെ നഷ്ടപ്പെട്ട വസ്തുക്കൾ റിപ്പോർട്ട് ചെയ്യാനും അവ സുരക്ഷിതമായി വീണ്ടെടുക്കാനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
വ്യക്തിഗത സാധനങ്ങളോ വസ്തുക്കളോ നഷ്ടപ്പെട്ടാൽ, ഹറമിെൻറ കിഴക്കേ മുറ്റത്ത് പ്രവർത്തിക്കുന്ന ‘മക്തബ് അൽ മഫ്ഖൂദാത്ത്’ (ലോസ്റ്റ് ആൻഡ് ഫൗണ്ട് ഓഫീസ്) സന്ദർശിക്കാവുന്നതാണ്. എന്നാൽ ഔദ്യോഗിക രേഖകളോ സർട്ടിഫിക്കറ്റുകളോ ആണ് നഷ്ടപ്പെട്ടതെങ്കിൽ, അത് ‘അബ്ഷിർ’ പോർട്ടൽ വഴി ഓൺലൈനായി റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.
കൂടാതെ, ഹറം പരിസരത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ വസ്തുക്കൾ ലഭിക്കുന്നവർ അത് ഉടനടി ലോസ്റ്റ് ആൻഡ് ഫൗണ്ട് ഓഫീസിലോ ഡ്യൂട്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരെയോ ഏൽപ്പിക്കേണ്ടതാണ്. ഇത് വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും കൃത്യമായ പരിശോധനകൾക്ക് ശേഷം യഥാർത്ഥ ഉടമസ്ഥർക്ക് തടസ്സമില്ലാതെ തിരിച്ചേൽപ്പിക്കുന്നതിനും സഹായകരമാകും.
സാധനങ്ങൾ നഷ്ടപ്പെടുകയോ ലഭിക്കുകയോ ചെയ്യുന്ന ഏത് സാഹചര്യത്തിലും തീർഥാടകരും സന്ദർശകരും ഔദ്യോഗിക ചാനലുകൾ വഴി മാത്രം ബന്ധപ്പെടണമെന്നും അധികൃതരുമായി സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. ഇത് വിവരശേഖരണവും തുടർന്നുള്ള നടപടികളും കൂടുതൽ വേഗത്തിലും വ്യവസ്ഥാപിതമായും പൂർത്തിയാക്കാൻ സഹായിക്കും.
കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി മന്ത്രാലയത്തിെൻറ ഏകീകൃത നമ്പറായ 1966-ലേക്ക് വിളിക്കാവുന്നതാണ്. രാജ്യത്തിന് പുറത്ത് നിന്നുള്ളവർക്ക് +966 92000281
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.