റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം
റിയാദ്: വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ ശാന്തവും സമാധാനപരവുമായ യാത്രാനുഭവം നൽകുന്നതിനായി റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘സൈലൻറ് എയർപോർട്ട്’ (ശബ്ദരഹിത വിമാനത്താവളം) പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടം അന്താരാഷ്ട്ര ടെർമിനൽ 5-ലാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
വിമാനത്താവളത്തിനുള്ളിലെ ബഹളം കുറയ്ക്കുന്നതിെൻറ ഭാഗമായി ഇനി മുതൽ ഉച്ചഭാഷിണിയിലൂടെയുള്ള പൊതു അനൗൺസ്‌മെൻറുകൾ ഉണ്ടാകില്ല. വിമാനങ്ങളുടെ സമയവും മറ്റ് പ്രധാന വിവരങ്ങളും ബോർഡിങ് ഗേറ്റുകൾക്ക് സമീപം മാത്രമായി ചുരുക്കും. ഇതിന് പകരമായി യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങളെല്ലാം വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ സ്ക്രീനുകളിലൂടെയും മൊബൈൽ ആപ്പുകൾ വഴിയുമാണ് ലഭ്യമാക്കുക.
വിമാനത്താവളത്തിെൻറ 920020090 എന്ന വാട്സാപ്പ് നമ്പറിലൂടെയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയിലും ഡിസ്‌പ്ലേ ബോർഡുകളിലൂടെയും ‘എന്നോട് ചോദിക്കൂ’ ടീം വഴിയും യാത്രക്കാർക്ക് തങ്ങളുടെ വിമാന സർവീസുകളിലെ പുതിയ വിവരങ്ങൾ അറിയാൻ സാധിക്കും. പദ്ധതിയുടെ തുടർന്നുള്ള ഘട്ടങ്ങൾ തക്കസമയത്ത് പ്രഖ്യാപിക്കുന്നതായിരിക്കും എന്നും അധികൃതർ വ്യക്തമാക്കി.
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ലോകോത്തര വ്യോമയാന കേന്ദ്രമാക്കി മാറ്റുന്നതിെൻറയും, വിമാനത്താവള സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിെൻറയും ഭാഗമായാണ് ഈ പുതിയ നടപടി.
വികസന കുതിപ്പിൽ ലോകത്തിൽ ഏറ്റവും മികച്ച പുരോഗതി കൈവരിച്ച വിമാനത്താവളത്തിനുള്ള പുരസ്കാരം അടുത്തിടെ കിങ് ഖാലിദ് വിമാനത്താവളം സ്വന്തമാക്കിയിരുന്നു. കൂടാതെ, പ്രതിവർഷം മൂന്ന് കോടി മുതൽ നാല് കോടി വരെ യാത്രക്കാർ സഞ്ചരിക്കുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായും ഇത് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നിലവിൽ ലോകത്തെ ഏറ്റവും മികച്ച 100 വിമാനത്താവളങ്ങളുടെ പട്ടികയിൽ 14-ാം സ്ഥാനത്തുള്ള കിങ് ഖാലിദ് എയർപോർട്ട്, പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവള ജീവനക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.