റിയാദ്: സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ നടന്ന ആക്രമണത്തില്‍ സൗദിയെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന് ന്യൂയോര്‍ക്കിലെ മന്‍ഹാട്ടന്‍ കോടതി വിധിച്ചു. സൗദിയുടെ നിരപരാധിത്വം പ്രഖ്യാപിച്ചുകൊണ്ടുള്ള വിധിയെ ദേശീയ, അന്തര്‍ദേശീയ വേദികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കേസിലാണ് കോടതിയുടെ സുപ്രധാന വിധി. ജസ്റ്റ നിയമം അനുസരിച്ച് പ്രതിചേര്‍ക്കപ്പെട്ട രാഷ്ട്രം തെളിവ് ഹാജരാക്കണമെന്ന വാദത്തെ കോടതി അംഗീകരിച്ചില്ല.
തീവ്രവാദത്തിന് ഏതെങ്കിലും രാജ്യവുമായി പ്രത്യേക ബന്ധമില്ലെന്നിരിക്കെ അല്‍ഖാഇദയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണത്തെ ഏതെങ്കിലും രാഷ്ട്രത്തിന് മേല്‍ ചുമത്തുന്നതിന് ന്യായമില്ല. പ്രശസ്ത അമേരിക്കന്‍ നിയമജ്ഞന്‍ മൈക്കിള്‍ ക്ലോഗാണ് സൗദിയെ പ്രതിരോധിക്കാന്‍ കോടതിയില്‍ ഹാജരായത്. സൗദിയുടെ സല്‍പേരിന് കളങ്കം ചാര്‍ത്താനും അന്യായമായി പ്രതിചേര്‍ക്കാനുമുള്ള ശ്രമത്തെയാണ് കോടതി വിധി തകര്‍ത്തതെന്ന് സൗദിയിലെ പ്രമുഖ അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു.
കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി എന്നാണ് കോടതി വിധിയെ സെപ്റ്റംബര്‍ 11 കേസിെൻറ വിദഗ്ധന്‍ കൂടിയായ സൗദി അഭിഭാഷകന്‍ ഖാതിബ് അശ്ശമ്മരി പറഞ്ഞത്. സെപ്റ്റംബര്‍ 11 ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് ലോകത്തിന് നല്ല ബോധ്യമുള്ള സ്ഥിതിക്ക് സൗദിയെ പ്രതിചേര്‍ക്കാന്‍ ന്യായം അവശേഷിക്കുന്നില്ലെന്ന് കോടതി നിരീക്ഷച്ചതായി വിധിപ്രസ്താവത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.