സൗദി-ഫ്രഞ്ച് സ്ട്രാറ്റജിക് പങ്കാളിത്ത കൗൺസിൽ യോഗത്തിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ എന്നിവർ
പാരീസ്/റിയാദ്: സൗദി അറേബ്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം കൂടുതൽ ഊർജ്ജിതമാക്കുന്നതിെൻറ ഭാഗമായി സൗദി-ഫ്രഞ്ച് സ്ട്രാറ്റജിക് പങ്കാളിത്ത കൗൺസിലിെൻറ കന്നി യോഗം പാരീസിൽ വെച്ച് നടന്നു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ എന്നിവർ സംയുക്തമായി യോഗത്തിന് നേതൃത്വം നൽകി.
കൗൺസിൽ അംഗങ്ങളുടെ സാന്നിധ്യത്തിൽ അജണ്ടയിലുള്ള വൈവിധ്യമാർന്ന വിഷയങ്ങൾ യോഗത്തിൽ അവലോകനം ചെയ്യുകയും, ഇരുനേതാക്കളും ചേർന്ന് കൗൺസിൽ മിനിട്സിൽ ഒപ്പുവെക്കുകയും ചെയ്തു. ഇതിനുശേഷം ഇരുരാജ്യങ്ങളിലെയും വിവിധ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും തമ്മിലുള്ള നിർണായക കരാറുകളും ധാരണാപത്രങ്ങളും കൈമാറുന്ന ചടങ്ങുകൾക്ക് കിരീടാവകാശിയും ഫ്രഞ്ച് പ്രസിഡൻറും സാക്ഷ്യം വഹിച്ചു.
അൽഉലയിലെ സാംസ്കാരികം, പരിസ്ഥിതി, ടൂറിസം, സാമ്പത്തികം, പൈതൃകം തുടങ്ങിയ വികസന മേഖലകളിൽ സൗദി സർക്കാരും ഫ്രാൻസും തമ്മിൽ നിലവിലുള്ള കരാർ നീട്ടുന്നതിനും ഭേദഗതി ചെയ്യുന്നതിനുമുള്ള ധാരണയിൽ യോഗത്തിൽ ഒപ്പുവെച്ചു. പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി സൗദി പ്രതിരോധ മന്ത്രാലയവും ഫ്രഞ്ച് സായുധ സേനാ മന്ത്രാലയവും തമ്മിലുള്ള ഉദ്ദേശ്യ പ്രഖ്യാപനവും നടന്നു.
കൂടാതെ നിർമിത ബുദ്ധി, നൂതന സാങ്കേതികവിദ്യകൾ, നൈപുണ്യ വികസനം എന്നീ മേഖലകളിലെ സഹകരണത്തിനായി സൗദി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും ഫ്രഞ്ച് സാമ്പത്തിക-ഡിജിറ്റൽ മന്ത്രാലയവും തമ്മിൽ കരാറിലെത്തി. ഫ്രാൻസിൽ വിനോദത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ആഗോള മൾട്ടി-യൂസ് ഡെസ്റ്റിനേഷൻ വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനായുള്ള കരാറും ഇതിൽ ഉൾപ്പെടുന്നു.
ഇവയ്ക്ക് പുറമെ ഊർജ്ജം, വ്യവസായം, ധനകാര്യ സേവനങ്ങൾ, ഗതാഗത-ലോജിസ്റ്റിക്സ്, സംസ്കാരം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളിലെയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ തമ്മിൽ പുതിയ പങ്കാളിത്തങ്ങളും ധാരണാപത്രങ്ങളും പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ പങ്കാളിത്തം ശക്തിപ്പെടുത്തുക, സംയുക്ത സംരംഭങ്ങൾക്ക് അവസരമൊരുക്കുക, ബിസിനസ് സമൂഹങ്ങൾ തമ്മിലുള്ള സഹകരണം വിപുലമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സൗദി നിക്ഷേപ മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ പ്രത്യേക നിക്ഷേപ വട്ടമേശ സമ്മേളനവും സംഘടിപ്പിച്ചിരുന്നു.
ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ബിസിനസ് പ്രമുഖരും പ്രമുഖ കമ്പനികളുടെ സി.ഇ.ഒമാരും പങ്കെടുത്ത ഈ സമ്മേളനത്തിൽ സൗദി-ഫ്രഞ്ച് ബിസിനസ്സ് കൗൺസിൽ ചെയർമാൻമാരുടെ നേതൃത്വത്തിൽ ഭാവി സാധ്യതകളെക്കുറിച്ചും സംയുക്ത പദ്ധതികളെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു.
ഇരുരാജ്യങ്ങളിലെയും സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിന് ഇത്തരം ചർച്ചകൾ വഴിയൊരുക്കി. സൗദിയും ഫ്രാൻസും തമ്മിലുള്ള സഹകരണ മേഖലകളുടെ ആഴവും വരാനിരിക്കുന്ന വലിയ നിക്ഷേപ അവസരങ്ങളുടെ വൈവിധ്യവുമാണ് പാരീസിൽ സമാപിച്ച പങ്കാളിത്ത കൗൺസിൽ യോഗത്തിൽ വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.