സൗദിയിലെ അൽ ഹദീത അതിർത്തി ക്രോസിങ്ങിൽനിന്ന് പിടികൂടിയ ആംഫെറ്റാമൈൻ ഗുളികകൾ

വൻ മയക്കുമരുന്ന് ശേഖരം പിടികൂടി സൗദി കസ്റ്റംസ്

ജിദ്ദ: സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം കസ്റ്റംസ് അധികൃതർ പിടികൂടി. രാജ്യത്തിന്റെ വടക്കൻ അതിർത്തിയിൽ സൗദിയെയും ജോർഡനെയും ബന്ധിപ്പിക്കുന്ന അൽ ഹദീത അതിർത്തി ക്രോസിങ്ങിൽ ട്രക്കിൽ പയറുവർഗങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്ന 19.5 ലക്ഷം ആംഫെറ്റാമൈൻ ഗുളികകളാണ് കണ്ടെത്തിയത്. അൽ ജൗഫ് പ്രവിശ്യയിലെ അൽ ഖുറയ്യാത്ത് ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ കര അതിർത്തി പോർട്ടിലാണ് വൻ ലഹരിവേട്ട നടന്നത്. സാങ്കേതിക വിദ്യകളുടെ പിന്തുണയോടെ നടത്തിയ കുറ്റമറ്റ പരിശോധനയിലാണ് ഇവ പിടികൂടാനായതെന്ന് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) വക്താവ് ഹമൗദ് അൽ ഹർബി അറിയിച്ചു.

കസ്റ്റംസ് നടപടികൾക്ക് വിധേയമാക്കുന്ന ഘട്ടത്തിൽ തന്നെ മയക്കുമരുന്ന് കണ്ടെത്താൻ കഴിയുന്ന സാങ്കേതിക വിദ്യ രാജ്യത്തെ എല്ലാ കസ്റ്റംസ് കേന്ദ്രങ്ങളിലും ലഭ്യമാണ്. ആഭ്യന്തര മന്ത്രാലയം, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ എന്നിവയുമായി ചേർന്ന് പഴുതടച്ച ഏകോപനത്തിലൂടെയാണ് അതോറിറ്റി കള്ളക്കടത്ത് ശ്രമങ്ങളെ ചെറുക്കുന്നത്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയായ ലഹരിക്കടത്ത് തടയുന്നതിന് ശക്തമായ പരിശോധനകളാണ് സൗദിയുടെ എല്ലാ പ്രവേശന കവാടങ്ങളിലും നടപ്പാക്കി വരുന്നത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവർക്ക് വിട്ടുവീഴ്ചയില്ലാത്ത ശിക്ഷ ഉറപ്പാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും ബാക്കി പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലും അറിയിക്കണം.

കൂടാതെ, അതിർത്തി സുരക്ഷാ വിഭാഗത്തിന്റെ 994 എന്ന നമ്പറിലും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗത്തിന്റെ 995 എന്ന നമ്പറിലും വിവരങ്ങൾ കൈമാറാം. റിപ്പോർട്ടുകൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് തെളിഞ്ഞാൽ റിപ്പോർട്ട് ചെയ്യുന്നവർക്ക് സാമ്പത്തിക പ്രതിഫലം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Saudi Customs Seizes Major Drug Haul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.