റിയാദ്: പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്തുന്നതിനും സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുമുള്ള തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് സൗദി അറേബ്യ ആവർത്തിച്ചു വ്യക്തമാക്കി. സൗദിയുടെ ഔദ്യോഗിക നയങ്ങൾക്ക് വിരുദ്ധമായി അജ്ഞാത സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രചരിക്കുന്ന വാർത്തകൾക്കെതിരെ രാജ്യം ജാഗ്രതാ നിർദ്ദേശം നൽകി.
മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും നയതന്ത്ര ചർച്ചകളിലൂടെ ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ സൗദി അറേബ്യ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ പബ്ലിക് ഡിപ്ലോമസി വിഭാഗം അണ്ടർസെക്രട്ടറി അംബാസഡർ ഡോ. റാഇദ് ഖിംലി അറിയിച്ചു. നിലവിലെ സമാധാന ശ്രമങ്ങൾക്ക് രാജ്യം പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യയുടേതെന്ന പേരിൽ അജ്ഞാത സ്രോതസ്സുകളെ ഉദ്ധരിച്ച് മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളെ അതീവ ജാഗ്രതയോടെ കാണണമെന്ന് അംബാസഡർ ഓർമിപ്പിച്ചു. ഇത്തരം റിപ്പോർട്ടുകൾ പലപ്പോഴും രാജ്യത്തിന്റെ ഔദ്യോഗിക നിലപാടുകൾക്ക് വിരുദ്ധമാണ്. അതിനാൽ, ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത ഇത്തരം വിവരങ്ങൾ വിശ്വസിക്കരുതെന്നും അദ്ദേഹം പൊതുസമൂഹത്തോടും മാധ്യമങ്ങളോടും ആവശ്യപ്പെട്ടു.
കഴിഞ്ഞ വ്യാഴാഴ്ച പേർഷ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലും അമേരിക്കൻ-ഇറാൻ സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് മേഖലയിൽ വൻതോതിൽ പിരിമുറുക്കം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സമാധാനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടുള്ള സൗദിയുടെ ഔദ്യോഗിക പ്രതികരണം വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.