റിയാദ്: കുവൈത്തിന് നേരെയുണ്ടായ ഇറാെൻറ ആവർത്തിച്ചുള്ള ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. കുവൈത്തിെൻറ പരമാധികാരത്തെയും സുരക്ഷയെയും വെല്ലുവിളിച്ചുകൊണ്ട് ഇറാൻ നടത്തുന്ന കുറ്റകരമായ ഇത്തരം നടപടികൾ ഒട്ടും വച്ചുപൊറുപ്പിക്കാൻ കഴിയാത്തതാണെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിെൻറയും നഗ്നമായ ലംഘനമാണ് ഈ ആക്രമണങ്ങളിലൂടെ ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ മേഖലയിൽ സമാധാനവും സുരക്ഷിതത്വവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം നടത്തുന്ന എല്ലാത്തരം ശ്രമങ്ങളെയും ദുർബലപ്പെടുത്താൻ മാത്രമേ ഇത്തരം ലംഘനങ്ങൾ ഉപകരിക്കൂ എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഈ പ്രതിസന്ധി ഘട്ടത്തിൽ സഹോദര രാജ്യമായ കുവൈത്തിലെ ഭരണകൂടത്തോടും ജനങ്ങളോടുമുള്ള പൂർണമായ ഐക്യദാർഢ്യം സൗദി അറേബ്യ ആവർത്തിച്ചു വ്യക്തമാക്കി. കുവൈത്തിെൻറ പരമാധികാരവും സുരക്ഷയും സ്ഥിരതയും ജനങ്ങളുടെ സുരക്ഷിതത്വവും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാവിധ പ്രതിരോധ നടപടികൾക്കും സൗദിയുടെ പൂർണമായ പിന്തുണയും പ്രസ്താവനയിലൂടെ ഉറപ്പുനൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.