റിയാദ്: സൗദി അറേബ്യയിലെ ഗാർഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം 'ഇസ്തിലാ' പ്ലാറ്റ്‌ഫോം വഴി പുറത്തിറക്കിയ പുതിയ കരട് നിയമത്തിലാണ് റിക്രൂട്ട്‌മെന്റ് നടപടികൾ കൂടുതൽ സുതാര്യമാക്കാനും ചൂഷണം തടയാനുമുള്ള കർശന നിർദ്ദേശങ്ങളുള്ളത്.
പുതിയ നിയമമനുസരിച്ച് 21 വയസ്സിൽ താഴെയുള്ളവരെ ഗാർഹിക ജോലികൾക്കായി നിയോഗിക്കുന്നത് പൂർണമായും നിരോധിച്ചു. തൊഴിൽ കരാറുകൾ നിർബന്ധമായും അറബി ഭാഷയിലായിരിക്കണം. ഒപ്പം തൊഴിലാളിക്ക് മനസ്സിലാകുന്ന മാതൃഭാഷയിലുള്ള വിവർത്തനവും കരാറിൽ ഉൾപ്പെടുത്തണം. കൃത്യമായ കാലാവധി നിശ്ചയിച്ചുള്ള കരാറുകൾക്ക് പുറമെ, കാലാവധി രേഖപ്പെടുത്താത്ത കരാറുകൾ ജോലിയിൽ പ്രവേശിച്ച തീയതി മുതൽ ഒരു വർഷത്തേക്ക് സ്വയം പുതുക്കപ്പെടുന്നതായി കണക്കാക്കും.
തൊഴിലാളിയുടെ പ്രഫഷണൽ കഴിവും പെരുമാറ്റവും വിലയിരുത്തുന്നതിനായി 90 ദിവസത്തെ പ്രൊബേഷൻ കാലയളവ് ഉണ്ടായിരിക്കും. ഈ സമയപരിധിക്കുള്ളിൽ ഇരുപക്ഷത്തിനും കരാർ റദ്ദാക്കാൻ നിയമപരമായ അനുമതിയുണ്ട്.
തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി ജോലി സമയം പരിമിതപ്പെടുത്തിയിട്ടുണ്ട്:
1. ദിവസേനയുള്ള ജോലി സമയം 10 മണിക്കൂറിൽ കൂടാൻ പാടില്ല.
2. ഓരോ അഞ്ച് മണിക്കൂർ ജോലിക്ക് ശേഷവും ചുരുങ്ങിയത് അരമണിക്കൂർ വിശ്രമം നൽകണം.
3. തുടർച്ചയായ എട്ട് മണിക്കൂർ രാത്രി വിശ്രമം നിർബന്ധമാണ്.
4. ആഴ്ചയിൽ ഒരു ദിവസം ശമ്പളത്തോടുകൂടിയ അവധിക്ക് തൊഴിലാളിക്ക് അർഹതയുണ്ട്.
5. അധിക ജോലിക്ക് (ഓവർ ടൈം) കരാർ പ്രകാരമുള്ള പ്രത്യേക വേതനം നൽകണം.
മന്ത്രാലയം അംഗീകരിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി മാത്രമേ വേതനം നൽകാവൂ. കോടതി ഉത്തരവോ സാമ്പത്തിക നഷ്ടമുണ്ടാക്കിയ സാഹചര്യമോ അല്ലാതെ ശമ്പളത്തിൽ നിന്ന് നാലിലൊന്നിലധികം തുക കുറയ്ക്കാൻ തൊഴിലുടമക്ക് അധികാരമില്ല. മെഡിക്കൽ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വർഷത്തിൽ 30 ദിവസം വരെ ശമ്പളത്തോടുകൂടിയ രോഗാവധി (സിക് ലീവ്) ലഭിക്കാനും തൊഴിലാളിക്ക് അർഹതയുണ്ട്. നിയമവിരുദ്ധമായി കരാർ അവസാനിപ്പിക്കുകയാണെങ്കിൽ, രണ്ട് മാസത്തെ ശമ്പളം വരെ നഷ്ടപരിഹാരമായി നൽകേണ്ടി വരും.
കരാർ കാലാവധി തീരുക, ഇരുപക്ഷത്തിെൻറയും സമ്മതം, മരണം, ശാരീരിക അശക്തി, അല്ലെങ്കിൽ 60 വയസ്സ് പൂർത്തിയാകുക തുടങ്ങി ഏഴ് സാഹചര്യങ്ങളിൽ കരാർ റദ്ദാക്കാം. തൊഴിലുടമ കരാർ ലംഘിക്കുകയോ, മർദ്ദനത്തിനോ പീഡനത്തിനോ ഇരയാക്കുകയോ ചെയ്താൽ തൊഴിലാളിക്ക് നിയമപരമായി കരാർ അവസാനിപ്പിക്കാം. മറുഭാഗത്ത്, തൊഴിലാളി മനഃപൂർവ്വം സാമ്പത്തിക നഷ്ടമുണ്ടാക്കുകയോ മോശമായി പെരുമാറുകയോ ചെയ്താൽ ആനുകൂല്യങ്ങൾ ഇല്ലാതെ പിരിച്ചുവിടാൻ തൊഴിലുടമയ്ക്കും അധികാരമുണ്ട്.
തൊഴിൽ തർക്കങ്ങൾ ഉണ്ടായാൽ ആദ്യം മന്ത്രാലയത്തിന് കീഴിലുള്ള അനുരഞ്ജന സമിതിയിലാണ് പരാതി നൽകേണ്ടത്. അവിടെ പരിഹാരമായില്ലെങ്കിൽ മാത്രമേ ലേബർ കോടതിയെ സമീപിക്കാവൂ. കരാർ അവസാനിച്ച് 12 മാസം പിന്നിട്ട പരാതികൾ കോടതി സ്വീകരിക്കില്ല.
കരാർ അവസാനിക്കുമ്പോൾ സർവീസ് സർട്ടിഫിക്കറ്റും മറ്റ് രേഖകളും സൗജന്യമായി നൽകണമെന്നും, തൊഴിലാളി മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് തൊഴിലുടമ വഹിക്കണമെന്നും പുതിയ നിയമാവലി വ്യക്തമാക്കുന്നു. ഗാർഹിക തൊഴിൽ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയത്തിെൻറ ഈ പരിഷ്കാരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.