ദുരിതാശ്വാസവസ്തുക്കൾ ഗസ്സയിലേക്ക് അയക്കാൻ റിയാദിലെ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ്
സെന്റർ ആസ്ഥാനത്ത് തയാറാക്കുന്നു
റിയാദ്: യുദ്ധക്കെടുതിയിൽ വലയുന്ന ഗസ്സ്സയുൾപ്പെടെയുള്ള ഫലസ്തീൻ മേഖലകൾക്ക് ആശ്വാസമേകി സൗദി അറേബ്യയുടെ മാനുഷിക സഹായങ്ങൾ വിപുലമായി തുടരുന്നു.
ഫലസ്തീൻ ജനതയുടെ ദുരിതം ലഘൂകരിക്കുന്നതിനായി രാജ്യം ഇതുവരെ നൽകിയ ആകെ ധനസഹായം 53.2 കോടി ഡോളർ (ഏകദേശം 4,400 കോടിയിലധികം രൂപ) പിന്നിട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ഗസ്സയിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം കണക്കിലെടുത്ത്, അവിടേക്കുള്ള സഹായ പാതകൾ വിപുലീകരിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കര,കടൽ, വ്യോമ മാർഗങ്ങളിലൂടെ തടസ്സമില്ലാതെ സഹായങ്ങൾ എത്തിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
നിലവിൽ ഭക്ഷണം, മരുന്ന്, പാർപ്പിട സൗകര്യങ്ങൾ എന്നിവയുമായി ആയിരക്കണക്കിന് ട്രക്കുകളും വിമാനങ്ങളും കപ്പലുകളും ഗസ്സ്സയിലേക്ക് തുടർച്ചയായി സർവിസ് നടത്തുന്നുണ്ട്.
കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റീലീഫ് സെൻററിന്റെ (കെ.എസ് റിലീഫ്) നേതൃത്വത്തിലാണ് വിതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
തെക്കൻ ഗസ്സ്സയിലെ അൽ-ഖരാറ ഉൾപ്പെടെ പ്രദേശങ്ങളിലെ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് അത്യാവശ്യ ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. കഴിഞ്ഞ ജനുവരി ആദ്യവാരം മധ്യ ഗസ്സ്സയിലേക്ക് പുതിയ സഹായ വാഹനവ്യൂഹം എത്തിയതിന് പിന്നാലെ, ജനുവരി പകുതിയോടെ ഭക്ഷ്യവസ്തുക്കളും കൂടാരങ്ങളുമായി കൂടുതൽ സൗദി റിലീഫ് വിമാനങ്ങൾ ഗസ്സ്സയിലെത്തി വിതരണം പൂർത്തിയാക്കിയിരുന്നു.
പൊതുജന സമാഹരണ കാമ്പയിനിലൂടെ ലഭിക്കുന്ന പിന്തുണ കൂടി ഉൾപ്പെടുത്തിയാണ് സൗദി ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത്. ഫലസ്തീൻ ജനതയുടെ അതിജീവനത്തിനായി സാധ്യമായ എല്ലാ പിന്തുണയും വരും ദിവസങ്ങളിലും തുടരുമെന്ന് സൗദി അറേബ്യ ആവർത്തിച്ചു വ്യക്തമാക്കി.
റിയാദ്: ദുരിതം പേറുന്ന ഗസ്സയിലെ ജനങ്ങൾക്ക് നോമ്പുതുറ വിഭവങ്ങളായി 700 ടൺ ഭക്ഷ്യവസ്തുക്കൾ സൗദി അറേബ്യയുടെ ജീവകാരുണ്യ ഏജൻസിയായ കിങ് സൽമാൻ റിലീഫ് സെന്റർ (കെ.എസ്. റിലീഫ്) അയച്ചു.
എല്ലാത്തരം ഭക്ഷ്യവസ്തുക്കളുമടങ്ങിയ ലോഡുകളാണ് റിയാദിൽനിന്ന് പുറപ്പെട്ടത്. വസ്തുക്കളുടെ ശേഖരണവും പാക്കിങ്ങും റിയാദ് ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള കിങ് സൽമാൻ റിലീഫ് സെന്റർ വെയർഹൗസിൽ വെച്ച് കഴിഞ്ഞദിവസം പൂർത്തിയാക്കിയപ്പോൾ അതിൽ പങ്കാളിത്തം വഹിക്കാൻ സാധാരണക്കാർ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ളവർ എത്തിച്ചേർന്നു. സൗദി വളൻറിയർമാരായി സ്ത്രീകളും പുരുഷന്മാരും കുട്ടികളും രാജകുടുംബാംഗങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ആദ്യവസാനം അവിരാമം പങ്കെടുത്തത് ഹൃദയം തൊടുന്ന കാഴ്ചയായി. അതിലേക്ക് വിദേശികളായ നിരവധി പേരും വന്നുചേർന്നു.
തങ്ങളുടേതല്ലാത്ത കാരണത്താൽ കൊടും യാതനകളിലേക്ക് വലിച്ചെറിയപ്പെട്ട ദുരിതബാധിതർക്ക് വേണ്ടി കൈമെയ് മറന്നും ഭാഷദേശ വർഗ വർണ വ്യത്യാസമില്ലാതെ ആളുകൾ അണിചേരുന്നതായിരുന്നു കാഴ്ച. ഇവരെല്ലാം ചേർന്ന് വസ്തുക്കളുടെ ശേഖരണവും പാക്കിങ്ങും പൂർത്തിയാക്കി. ഇതിൽ ഗൾഫ് മാധ്യമം പ്രതിനിധികൾക്കും പങ്കെടുക്കാനായി. നിരപരാധികൾക്ക് മേൽ ഇസ്രായേലിന്റെ രാക്ഷസീയത തുടരുേമ്പാൾ നരകയാതനകളിലേക്ക് വലിച്ചെറിയപ്പെടുന്ന നിരപരാധികളായ മനുഷ്യർക്ക് സൗദിയിൽനിന്ന് രാജകാരുണ്യം ഇടമുറിയാതെ ഒഴുകുന്നത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.