മദീന: കോവിഡിനെ തുടർന്ന് മുൻകരുതലായി എടുത്തുമാറ്റിയ സംസം പാത്രങ്ങൾ മദീനയിലെ മസ്ജിദുന്നബവിയിൽ പുനഃസ്ഥാപിച്ചു. ഒന്നര വർഷത്തോളമായി സംസം പാത്രങ്ങൾ എടുത്തു മാറ്റിയിട്ട്. ആരോഗ്യമുൻകരുതൽ പാലിച്ചാണ് സംസം പാത്രങ്ങൾ തിരികെ സ്ഥാപിച്ചിരിക്കുന്നത്.സംസം സുരക്ഷിതവും മലിനീകരണമില്ലാത്തതാണെന്നും ഉറപ്പുവരുത്താൻ മസ്ജിദുന്നബവി കാര്യാലയത്തിനു കീഴിൽ നൂതന സജ്ജീകരണങ്ങളോടുകൂടി പ്രത്യേക വകുപ്പ് പ്രവർത്തിക്കുന്നുണ്ട്.
പള്ളികളുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച പാത്രങ്ങളിൽനിന്ന് സാമ്പിളുകളെടുത്ത് ഇടക്കിടെ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ടാങ്കുകളും പാത്രങ്ങളും സംസം കുടിക്കാനുള്ള സ്ഥലങ്ങളും പൈപ്പുകളും കഴുകിയും അണുമുക്തമാക്കിയുമാണ് സംസം വിതരണം ചെയ്യുന്നത്. ഇതിനായി പരിശീലനം നേടിയ തൊഴിലാളികളും രംഗത്തുണ്ട്.
ഉംറക്കും ഹറമിൽ നമസ്കരിക്കാനും അനുമതിപത്രം വേണമെന്ന് ആഭ്യന്തര മന്ത്രാലയം
ജിദ്ദ: മക്കയിലെ മസ്ജിദുൽ ഹറാമിലെത്തി ഉംറ നിർവഹിക്കാനും നമസ്കരിക്കാനും അനുമതിപത്രം വേണമെന്ന് ആവർത്തിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ഹറമിൽ ഉംറ നിർവഹിക്കാനും നമസ്കരിക്കാനും ആഗ്രഹിക്കുന്നവർ അനുമതിപത്രം വേണമെന്ന നിർദേശം പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യത്തെ പൗരന്മാരോടും വിദേശികളോടും ആവശ്യപ്പെട്ടു. നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ സുരക്ഷ ഉദ്യോഗസ്ഥർ ഹറമിലേക്ക് എത്തുന്ന എല്ലാ റോഡുകളിലും ചെക്ക് പോയൻറുകളിലും അവരുടെ ചുമതലകൾ നിർവഹിക്കുന്നുണ്ട്. അനുമതിപത്രമില്ലാതെ ഉംറക്കെത്തുന്നവർക്കെതിരെ 10,000 റിയാലും നമസ്കരിക്കാനെത്തുന്നവർക്ക് 1,000 റിയാലും പിഴയുണ്ടാകും. കോവിഡ് മാറി പൊതുജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നതുവരെയും ഇതു തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.