അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും (ഫയൽ ചിത്രം)
റിയാദ്: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും പങ്കെടുക്കുന്ന ഉച്ചകോടിക്ക് റിയാദ് ആതിഥേയത്വം വഹിക്കും.റഷ്യൻ-യുക്രെയ്ൻ പ്രതിസന്ധി പരിഹരിച്ച് ശാശ്വതസമാധാനം സ്ഥാപിക്കുന്നതിനുള്ള സാധ്യതതേടി ഈ മാസം 12ന് ട്രംപും പുടിനും ഫോണിൽ സംസാരിച്ചിരുന്നു. സൗദിയുടെ മധ്യസ്ഥതയിൽ ഇക്കാര്യത്തിൽ ഒരു ഉച്ചകോടി നടത്താൻ ഇരുവരും സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഇത്തരമൊരു ചർച്ചക്കുള്ള വേദിയായി റിയാദ് തെരഞ്ഞെടുത്തതിനെ സൗദി വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. രാജ്യത്ത് ഉച്ചകോടി നടത്താനുള്ള പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
യുക്രെയിൻ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം റഷ്യയും യുക്രെയ്നുമിടയിൽ പ്രശ്നപരിഹാരത്തിനും ശാശ്വത സമാധാനം കൊണ്ടുവരാനും സൗദി അറേബ്യ ആദ്യംമുതലേ നടത്തിയ ശ്രമങ്ങളുടെ തുടർച്ചയാണിത്. 2022 മാർച്ച് മൂന്നിന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കി എന്നിവരുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പ്രതിസന്ധിക്ക് ഒരു രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരുന്നതിന് തങ്ങളുടെ വേദികൾ ഉപയോഗപ്പെടുത്താൻ സൗദി അറേബ്യ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി ഈ വിഷയത്തിൽ നിരവധി യോഗങ്ങൾക്ക് സൗദി ആതിഥേയത്വം വഹിക്കുകയും ചെയ്തു. അതുൾപ്പെടെയുള്ള ശ്രമങ്ങളാണ് സൗദി തുടരുന്നതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.