റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജ് ഗവർണറേറ്റിൽ നിലനിന്നിരുന്ന അപകടസാധ്യതകൾ നീങ്ങിയതായി സിവിൽ ഡിഫൻസ് പ്രഖ്യാപിച്ചു. ദേശീയ മുൻകൂർ മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം വഴിയാണ് അപകടം ഒഴിഞ്ഞ വിവരം ഔദ്യോഗികമായി അറിയിച്ചത്. മേഖലയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലായെങ്കിലും, സ്വദേശികളും താമസക്കാരും ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പിന്തുടരുന്നത് തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
നേരത്തെ, അപകടസാധ്യത നിലനിന്ന സാഹചര്യത്തിൽ സിവിൽ ഡിഫൻസ് പ്രത്യേക മുന്നറിയിപ്പ് നൽകിയിരുന്നു. മുൻകൂർ മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുമ്പോൾ പാലിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് അധികൃതർ വിശദമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അത്തരം സാഹചര്യങ്ങളിൽ ഒട്ടും പരിഭ്രാന്തരാകാതെ ശാന്തത കൈവിടാതിരിക്കുക എന്നതാണ് പ്രധാനം. സന്ദേശം ലഭിച്ചാലുടൻ ജനലുകളിൽ നിന്ന് അകലെയുള്ള കെട്ടിടങ്ങൾക്കുള്ളിലോ സുരക്ഷിതമായ മുറികളിലോ അഭയം പ്രാപിക്കണം. അപകടം പൂർണ്ണമായും ഒഴിഞ്ഞുവെന്ന ഔദ്യോഗിക അറിയിപ്പ് വരുന്നത് വരെ അവിടെത്തന്നെ തുടരേണ്ടതാണ്.
മുന്നറിയിപ്പ് കാലാവധി അവസാനിക്കുന്നത് വരെ വീടിന് പുറത്തിറങ്ങരുതെന്നും ബാൽക്കണികളിലോ ടെറസ്സുകളിലോ നിൽക്കുന്നത് ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് പ്രത്യേകം ഓർമ്മിപ്പിച്ചു. ഗ്ലാസ് നിർമ്മിതികളിൽ നിന്നും തുറസ്സായ സ്ഥലങ്ങളിൽ നിന്നും വിട്ടുനിൽക്കണം. സന്ദേശം ലഭിക്കുമ്പോൾ പുറത്താണുള്ളതെങ്കിൽ ഏറ്റവും അടുത്തുള്ള കെട്ടിടത്തിലോ സുരക്ഷിതമായ മറകൾക്ക് പിന്നിലോ അഭയം തേടണം. അപകടസ്ഥലങ്ങളിൽ കൂട്ടംകൂടാനോ വീഡിയോ ചിത്രീകരിക്കാനോ ശ്രമിക്കാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.
യാത്രയ്ക്കിടയിലാണ് മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്നതെങ്കിൽ പാലങ്ങൾക്കും ഉയരമുള്ള കെട്ടിടങ്ങൾക്കും താഴെ അല്ലാതെ റോഡരികിൽ സുരക്ഷിതമായി വാഹനം ഒതുക്കി നിർത്തണം. തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ശ്രദ്ധിക്കണം. ഏതെങ്കിലും തരത്തിലുള്ള അപകടം ശ്രദ്ധയിൽപ്പെട്ടാൽ റിയാദ്, മക്ക, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് ഭാഗങ്ങളിലുള്ളവർ 998 എന്ന നമ്പറിലും അടിയന്തര സഹായത്തിനായി ബന്ധപ്പെടണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.