റിയാദ്: ജി.സി.സി അംഗരാജ്യങ്ങൾക്കും ജോർദാനുമെതിരെ ഇറാൻ നടത്തിയ പ്രകോപനപരമായ സൈനിക നീക്കങ്ങളെ അപലപിച്ചുകൊണ്ടുള്ള യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയത്തെ ഗൾഫ് സഹകരണ കൗൺസിൽ സ്വാഗതം ചെയ്തു.
അഭൂതപൂർവമായ അന്താരാഷ്ട്ര സമവായത്തോടെ പാസാക്കപ്പെട്ട ഈ പ്രമേയം, അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറുകളുടെയും നഗ്നമായ ലംഘനമാണ് ഇറാൻ നടത്തുന്നതെന്നതിെൻറ വ്യക്തമായ സൂചനയാണെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി പറഞ്ഞു.
ജി.സി.സി രാജ്യങ്ങളിലെയും ജോർദാനിലെയും സിവിലിയന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാെൻറ ആക്രമണം രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. 136 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചത് ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിനുള്ള ഉറച്ച നിലപാടാണ് വ്യക്തമാക്കുന്നത്. പ്രമേയം ജി.സി.സി രാജ്യങ്ങളുടെയും ജോർദാെൻറയും പ്രാദേശിക സമഗ്രതയ്ക്കും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും ശക്തമായ പിന്തുണ നൽകുന്നതായും സെക്രട്ടറി ജനറൽ വിശദീകരിച്ചു.
അന്താരാഷ്ട്ര സമാധാനത്തിനും ആഗോള സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയ്ക്കും ഗൾഫ് മേഖല വഹിക്കുന്ന സുപ്രധാന പങ്കിനെ പ്രമേയം അടിവരയിടുന്നുണ്ട്. മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ ആഗോളതലത്തിൽ ആഘാതമുണ്ടാക്കുമെന്ന് യു.എൻ തിരിച്ചറിയുന്നു. കൂടാതെ, നിലവിലെ സംഘർഷങ്ങളിൽ പങ്കാളികളല്ലാത്ത തീരദേശ രാജ്യങ്ങളുടെ തുറമുഖങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും തടസ്സമില്ലാത്ത കപ്പൽ ഗതാഗതത്തിനുള്ള അവകാശം പ്രമേയം പുനഃസ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.