റിയാദ്: സൗദി അറേബ്യയുടെ തനതായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പുതിയ തലമുറയിലേക്ക് പകർന്നുനൽകുന്നതിനുമായി റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡീഷണൽ ആർട്സ് (വിർത്) പ്രത്യേക അപ്രൻറീസ്ഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചു. പരമ്പരാഗത തച്ചുശാസ്ത്രത്തിലും നജ്ദി ശൈലിയിലുള്ള വാതിൽ നിർമാണത്തിലും സമഗ്ര പരിശീലനം നൽകുന്ന പദ്ധതിയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നത്.
ഈ പൈതൃക കലാരൂപത്തിൽ പ്രാവീണ്യമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അൽഖസീം പ്രവിശ്യയിലെ ഉനൈസ ഗവർണറേറ്റിൽ സ്ഥിതിചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനത്താണ് പരിശീലനം സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് ക്രാഫ്റ്റ് വർക്ക്ഷോപ്പുകൾ കേന്ദ്രീകരിച്ച് 18 മാസം ദൈർഘ്യമുള്ള തീവ്ര പ്രായോഗിക പരിശീലനമാണ് നൽകുക.പ്രമുഖ വിദഗ്ധരുടെയും പരമ്പരാഗത കരകൗശല വിദഗ്ധരുടെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശീലനം. പരമ്പരാഗത തച്ചുശാസ്ത്ര രീതികൾ, നജ്ദി വാസ്തുവിദ്യയുടെ ഭാഗമായ സങ്കീർണമായ കൊത്തുപണികൾ, അലങ്കാര കലകൾ എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിക്കും. ഇതിനുപുറമെ, പരമ്പരാഗത വാതിൽ നിർമാണത്തിൽ ആധുനിക സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കുന്ന രീതികളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നജ്ദി വാസ്തുവിദ്യയുടെ അവിഭാജ്യ ഘടകമായ ഈ പരമ്പരാഗത കലയെ ആധുനിക കാലത്ത് പ്രഫഷനൽ കരിയറായും സർഗാത്മക സംരംഭമായും വികസിപ്പിക്കാൻ പ്രോഗ്രാം വിദ്യാർത്ഥികളെ പ്രാപ്തരാക്കും. പ്രായോഗിക പഠനത്തിലൂടെയും തൊഴിൽപരമായ അനുഭവങ്ങൾ പങ്കുവെക്കുന്നതിലൂടെയും സൗദിയുടെ പരമ്പരാഗത കലകളെ സംരക്ഷിക്കാനും സുസ്ഥിരമായി നിലനിർത്താനുമുള്ള ‘വിർത്’ ഇൻസ്റ്റിറ്റ്യൂട്ടിെൻറ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ അപ്രൻറീസ്ഷിപ്പ് പദ്ധതി.
ഈ വർഷം ആഗസ്റ്റ് 23-ന് പരിശീലന പരിപാടി ആരംഭിക്കും. സൗദി പൗരന്മാർക്ക് കോഴ്സ് പൂർണമായും സൗജന്യമാണ്. താൽപ്പര്യമുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രവേശന യോഗ്യത, കോഴ്സ് വിശദാംശങ്ങൾ എന്നിവ പരിശോധിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.