സൗദി അറേബ്യക്ക് പുറത്തുള്ളവരുടെ റീഎൻട്രി വിസ മൂന്ന് മാസം സൗജന്യമായി പുതുക്കും

ജിദ്ദ: സൗദി അറേബ്യയിൽനിന്ന് അവധിയിലും മറ്റും പുറത്തുപോയി കോവിഡ് പ്രതിസന്ധി കാരണം തിരിച്ചുവരാന്‍ സാധിക്കാതെ സ്വദേശങ്ങളിൽ കഴിയുന്നവരുടെ റീഎൻട്രി വിസ മൂന്ന് മാസം സൗജന്യമായി സ്വമേധയാ പുതുക്കുമെന്ന് സൗദി പാസ്പോർട്ട് വിഭാഗമായ ജവാസത്ത് ഡയറക്ടറേറ്റ് അറിയിച്ചു. നിലവിൽ നാട്ടിലുള്ളവർക്ക് ഈ ആനുകൂല്യം ലഭിച്ച് തുടങ്ങിയിട്ടുണ്ട്. 

ഇതിനായി പ്രത്യേകം ഫീ അടക്കണം, സേവനം അബഷീർ വഴി അപേക്ഷിക്കുന്നവർക്ക് മാത്രമായിരിക്കും, റീ എന്‍ട്രിയുടെ കാലാവധി അവസാനിച്ച് 60 ദിവസം പൂര്‍ത്തിയാകാൻ പാടില്ല തുടങ്ങിയ രീതിയിൽ നേരത്തെ വാർത്തകളുണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച ഇതുസംബന്ധിച്ച് ജവാസത്ത് ഡയറക്ടറേറ്റിൽനിന്ന് വ്യക്തമായ വിവരം പുറത്തുവന്നിട്ടുണ്ട്. 

റീഎൻട്രി വിസ പുതുക്കുന്നതിന് പ്രത്യേക ഫീ അടക്കുകയോ അബ്ഷീർ വഴി അപേക്ഷിക്കുകയോ വേണ്ടതില്ലെന്നും കോവിഡ് കരണമുണ്ടായ യാത്രാനിരോധനം മുതൽ കാലാവധി അവസാനിച്ച മുഴുവൻ റീഎൻട്രി വിസകളും മൂന്ന് മാസം വരെ സ്വമേധയാ പുതുക്കി ലഭിക്കുമെന്നുമാണ് ജവാസത്ത് ഡയറക്ടറേറ്റിെൻറ പുതിയ അറിയിപ്പിൽ പറയുന്നത്. വിദേശത്തുള്ളവരുടെ കാലാവധി കഴിഞ്ഞ ഇഖാമയും പുതുക്കി നല്‍കുമെന്ന് ജവാസാത്ത് നേരത്തെ അറിയിച്ചിരുന്നു. സൗദിയിലുള്ളവരുടെ ഇഖാമ കാലാവധിയും കോവിഡ് കാല ആനുകൂല്യമായി മൂന്നു മാസം പുതുക്കി നല്‍കിവരുന്നുണ്ട്.

Tags:    
News Summary - re entry visa will extend for three months without fees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.