യാംബു: ആറുകോടിയുടെ സംസ്ഥാന ക്രിസ്മസ് ബംബർ ഭാഗ്യക്കുറി ജേതാവിന് രണ്ടു വർഷം കഴിഞ്ഞ പ്പോൾ ‘നിധി’യുടെ രൂപത്തിൽ വീണ്ടും ഭാഗ്യം വന്ന വാർത്ത അറബ് പത്രം കൗതുകത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ സ്വദേശി രത്നാകരൻ പിള്ളയെക്കുറിച്ചുള്ള വാർത്തയാണ് ‘സബഖ്’ റിപ്പോർട്ട് ചെയ്യുന്നത്. ‘ഭാഗ്യക്കുറിയോടൊപ്പം നിധിയും കിട്ടിയ ഇന്ത്യൻ ഭാഗ്യവാൻ’ എന്ന ശീർഷകത്തിലാണ് വാർത്ത വന്നത്. പ്രമുഖ അറബ് പത്രമായ ‘സബഖി’ൽ ഹിന്ദീ മഹ്ഫൂദ (ഭാഗ്യവാനായ ഇന്ത്യൻ) എന്ന വർണനയും വിവരണങ്ങളും വായിച്ച പല സ്വദേശികളും ഏറെ ആശ്ചര്യപ്പെട്ടു.
രത്നാകരൻ അടുത്തിടെ കീഴ്പെരൂർ പടിഞ്ഞാറ്റിൻകര തിരുവാൾക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മതിലിനോട് ചേർന്ന് വാങ്ങിയ 20 സെൻറ് പുരയിടം ഡിസംബർ മൂന്നിന് കിളക്കുന്നതിനിടെയാണ് 2600 എണ്ണം പുരാതന ചെമ്പു നാണയങ്ങളടങ്ങിയ കുടം ലഭിച്ചത്. രത്നാകരൻ അറിയിച്ചതനുസരിച്ച് ആർക്കിയോളജി വകുപ്പ് എത്തുകയും നാണയങ്ങളുടെ മൂല്യം കണക്കാക്കി ഒരു വിഹിതം അദ്ദേഹത്തിന് നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു.
ചിത്തിരതിരുനാൾ ബാലരാമവർമയുടെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളാണിവ എന്നാണ് അനുമാനം. ബാലരാമവർമയുടെ ചുരുക്കപ്പേരായ ബി.ആർ.വി എന്നെഴുതിയ നാല് കാശ്, എട്ട് കാശ്, ചക്രം എന്ന പാറ്റേണിലുള്ളതാണ് ഭൂരിഭാഗം നാണയങ്ങളും. 20 കിലോയോളം തൂക്കം വരുന്ന ഇവയുടെ വിശദമായ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. അന്നത്തെ കാലഘട്ടത്തിൽ സാധാരണക്കാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഈ ചെമ്പുനാണയങ്ങൾ 1950 വരെ ഉപയോഗിച്ചിരുന്നു.
നാണയങ്ങൾ മുഴുവൻ ക്ലാവ് പിടിച്ചതിനാൽ കെമിക്കൽ ക്ലീനിങ് നടത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഏതായാലും ഭാഗ്യവാനായ ഇന്ത്യക്കാരനെക്കുറിച്ച് അന്താരാഷ്ട്ര മധ്യമങ്ങളും വർത്തയാക്കുന്നത് ശ്രദ്ധേയമാണ്. പുരാതന നാണയങ്ങൾക്ക് ലോകവിപണിയിൽ വൻ വിലയാണുള്ളതെന്നും നിധി കണ്ടെത്തിയ രത്നാകരന് പാരിതോഷികം നൽകാൻ സർക്കാർ പദ്ധതിയിടുന്ന വിവരവും ‘സബഖ്’ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.