ജിദ്ദ: ചാർട്ടേർഡ് വിമാനങ്ങളിൽ നാട്ടിലെത്തുന്നവർക്ക് വിദേശത്ത് വെച്ച് സ്വന്തം നിലയിൽ കോവിഡ് ടെസ്റ്റ് നടത്തുകയും നെഗറ്റീവ് ആകുന്നവർക്ക് മാത്രമേ യാത്ര അനുവദിക്കാനാവൂ എന്ന കേരള സർക്കാറിന്‍റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രവാസി സാംസ്കാരിക വേദി ജിദ്ദ കമ്മിറ്റി. ഇതുമൂലം പ്രവാസലോകത്ത് ആയിരങ്ങളാണ് വീണ്ടും കഷ്ടപ്പെടാൻ പോകുന്നത്. ഇപ്പോൾ തന്നെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പരിമിതമായ വിമാന സർവീസുകളാണുള്ളത്. അതിൽ അവസരം കിട്ടാത്തവർക്ക് ആശ്വാസമായിരുന്നു ചാർട്ടേർഡ് വിമാനങ്ങൾ. അതിലെ യാത്രകൂടി ഇങ്ങിനെയുള്ള നിയമങ്ങൾ മൂലം ഇല്ലാതാക്കുന്നത് പ്രവാസികളെ കൊലക്ക് കൊടുക്കുന്നതിന് തുല്യമാണെന്ന് പ്രവാസി സാംസ്കാരിക വേദി ജിദ്ദ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
പുതിയ നിയമത്തിനും ഒരു നിലനിൽപ്പുമില്ല. നാലോ അഞ്ചോ ദിവസങ്ങൾക്ക് മുമ്പ് ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൽറ്റ് കിട്ടിയാൽ തന്നെ ഒരാൾക്ക് അതിന് ശേഷം കോവിഡ് ബാധിക്കില്ല എന്നെങ്ങിനെ ഉറപ്പിക്കാനാവും. അതുകൊണ്ട് ഈ നിയമം യഥാർത്ഥത്തിൽ പ്രവാസികൾ നാട്ടിലേക്ക് വരേണ്ടതില്ല എന്ന് പരോക്ഷമായി പറയുകയാണ്. അങ്ങിനെ ഒരു നിയമം വെക്കുകയാണെങ്കിൽ വന്ദേ ഭാരത് മിഷൻ വഴി വരുന്നവർക്ക് ഇത് ബാധകമല്ല എന്ന് പറയുന്നതിന്റെ യുക്തി എന്തെന്ന് കൂടി സർക്കാർ വ്യക്തമാക്കണം.
പ്രവാസികൾ നാട്ടിലേക്ക് വരുന്നതിനെ തടയാൻ പല വഴിക്കും ശ്രമിച്ച് പരാജയപ്പെട്ട കേരള സർക്കാറിന്‍റെ പുതിയ നീക്കമാണ് ഇതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും പ്രസിഡന്‍റ് റഹീം ഒതുക്കുങ്ങൽ, ജനറൽ സെക്രട്ടറി എം.പി അഷ്‌റഫ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.