കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച നവാഗത സംഗമത്തിൽ പി.കെ നവാസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തുന്നു
ജിദ്ദ: ജെൻസി തലമുറ ജനാധിപത്യ വിശ്വാസികൾക്ക് വലിയ പ്രതീക്ഷയാണ് നൽകിയതെന്ന് മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ് പറഞ്ഞു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച നവാഗത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസ ലോകത്തെ ജെൻസി തലമുറയുടെ കർമ്മശേഷി സേവനത്തിൻ്റെ സംഘടിത മാർഗ്ഗത്തിൽ വഴി നടത്താൻ കെ.എം.സി.സി ജിദ്ദ നടത്തുന്ന ശ്രമങ്ങൾ ഏറെ അഭിനന്ദനം അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസലോകത്തേക്ക് പുതുതായി എത്തിയവർക്ക് സംഘടനയുടെ പ്രവർത്തനങ്ങളും സാമൂഹിക സേവനങ്ങളും പരിചയപ്പെടുത്തുന്നതിനും, പരസ്പര സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും പ്രാധാന്യം പങ്കുവെക്കുന്നതിനുമാണ് സംഗമം സംഘടിപ്പിച്ചത്. പരിപാടിയിൽ കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റും താനൂർ മണ്ഡലം എം.എൽ.എയുമായ പി.കെ നവാസ് മുഖ്യപ്രഭാഷണം നടത്തി.
വിദ്യാസമ്പന്നരായ പുതിയ തലമുറ മുസ്ലിംലീഗിനോട് ആഭിമുഖ്യം പുലർത്തുന്നു എന്നതിന്റെ തെളിവാണ് യൂനിവേഴ്സിറ്റി യൂനിയൻ തെരഞ്ഞെടുപ്പുകളിലെ എം.എസ്.എഫിന്റെ മികച്ച വിജയമെന്ന് അദ്ദേഹം പറഞ്ഞു. യുവതലമുറയുടെ സജീവ പങ്കാളിത്തമാണ് സംഘടനകളുടെ കരുത്തെന്നും സാമൂഹിക പ്രതിബദ്ധതയും സംഘടനാ ബന്ധങ്ങളും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പുതുതായി ജിദ്ദയിലെത്തിയവർ കൂട്ടായ്മയുടെ ഭാഗമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പി.കെ അബ്ദുറബ്ബ് സംസാരിക്കുന്നു
'അന്നം തേടി വന്നവർ ആരോഗ്യം ശ്രദ്ധിക്കണം' എന്ന വിഷയത്തിൽ ഡോ. അഹമ്മദ് കബീർ ആരോഗ്യ ബോധവൽക്കരണം നടത്തി. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ഡോ. അഹമ്മദ് ആലുങ്ങൽ, ഇമ്രാൻ എന്നിവർ ആശംസകള്‍ നേർന്നു. അരുവി മോങ്ങം നവാഗത കവിത അവതരിപ്പിച്ചു. വിപി മുസ്തഫ സ്വാഗതവും നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു. കെ.എം.സി.സി ഭാരവാഹികളായ എ.കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, ഹസ്സൻ ബത്തേരി, ലത്തീഫ് കളരാന്തിരി, ഇസ്ഹാഖ് പൂണ്ടോളി, ജലാൽ തേഞ്ഞിപ്പലം, ഷൗക്കത്ത് ഞാറക്കോടൻ, സുബൈർ വട്ടോളി, സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.