മിനയിലേക്കുള്ള വഴി

കൂടാര നഗരമൊരുങ്ങി; ഹാജിമാർ ഇന്ന് രാത്രിയോടെ മിനയിൽ

മക്ക: ഹജ്ജിന്റെ പ്രധാന കർമങ്ങൾ തുടങ്ങാൻ ഒരു ദിനം ബാക്കിനിൽക്കെ ഹാജിമാർ മിനയിലേക്ക് പോകാനുള്ള ഒരുക്കത്തിൽ. മഹാമാരിയുടെ രണ്ടുവർഷത്തെ ഇടവേളക്കുശേഷമാണ് മിന പൂർണമായും അണിഞ്ഞൊരുങ്ങുന്നത്. അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാൻ ഓരോ വർഷവും ഹജ്ജ്മാസം ലോകത്തെ ഏറ്റവും വലിയ തമ്പുകളുടെ നഗരി പുതുമോടിയണിയും. നാഥന്റെ വിളികേട്ട് എത്തിയ തീർഥാടകലക്ഷങ്ങളെ വിരുന്നൂട്ടും. ദൈവവിളികളാൽ മിന സജീവമാകും.

25 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മിനയിൽ രണ്ടുലക്ഷത്തോളം തമ്പുകളുണ്ട്. ഇത്തവണ മിനയെ കൂടുതൽ മികവുകളോടെയാണ് ഒരുക്കിയിട്ടുള്ളത്. ഹോട്ടലിന് സമാനമാണ് തമ്പുകളിലെ സൗകര്യങ്ങൾ. തമ്പുകൾക്കുപുറമെ റെസിഡൻറ്സ് ടവറുകൾ കൂടി ആഭ്യന്തര തീർഥാടകർക്കായി ഒരുങ്ങിയിട്ടുണ്ട്. ബുധനാഴ്ച രാത്രി മുതൽ മിന താഴ്വരയിലെ തമ്പുകളിലേക്ക് പോകാൻ ഒരുങ്ങുകയാണ് തീർഥാടകർ. മക്കയിലെ താമസകേന്ദ്രങ്ങളിൽ അതിനുള്ള അവസാന തയാറെടുപ്പിലാണ്.

വെള്ളിയാഴ്ചയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. മിനയിൽ വ്യാഴാഴ്ച രാപ്പാർത്താണ് സംഗമത്തിൽ പങ്കെടുക്കാൻ പിറ്റേന്ന് അറഫയിലേക്ക് നീങ്ങുക. ഒരു പകൽ അറഫയിൽ കഴിച്ചുകൂട്ടി മുസ്ദലിഫയിൽ അന്തിയുറങ്ങി ശനിയാഴ്ച മിനയിൽ തിരിച്ചെത്തും. അവിടെ മൂന്നുദിനം രാപ്പാർത്താണ് കർമങ്ങൾ പൂർത്തിയാക്കുക. ഹജ്ജ് കർമങ്ങൾ അടുത്തതോടെ മക്ക മനുഷ്യ മഹാസാഗരമായി മാറുകയാണ്. ഒമ്പതുലക്ഷം വിദേശ ഹാജിമാർ മക്കയിൽ എത്തിക്കഴിഞ്ഞു. ഒരു ലക്ഷത്തോളം ആഭ്യന്തര തീർഥാടകർ പുണ്യഭൂമിയിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയാണ്. മക്കനഗരവും പുണ്യനഗരികളും പൂർണമായും സുരക്ഷസേനയുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞിട്ടുണ്ട്. ഗതാഗതം ഉൾപ്പെടെ കർശന നിയന്ത്രണത്തിലാണ്.

79,468 ഹാജിമാരാണ് ഇത്തവണ ഇന്ത്യയിൽനിന്ന് ഹജ്ജിന് എത്തിയത്. ഇതിൽ 5,765 പേരാണ് കേരളത്തിൽനിന്ന്. ഇന്ത്യൻ ഹാജിമാരോട് ബുധനാഴ്ച രാത്രിതന്നെ മിനയിലേക്ക് പുറപ്പെടാനാണ് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. ഇന്ത്യയിൽനിന്ന് ഔദ്യോഗിക പ്രതിനിധിസംഘം മക്കയിൽ എത്തിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഇന്ത്യൻ പ്രതിനിധിസംഘം മക്കയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇവരെ ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്വീകരിച്ചു. ഹജ്ജ് ദിനങ്ങളിൽ ശക്തമായ ചൂടായിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നല്കുന്നുണ്ട്. അന്തരീക്ഷം തണുപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്ക് മന്ത്രാലയത്തിന്റെ നിർദേശങ്ങളും നൽകിയിട്ടുണ്ട്.  

Tags:    
News Summary - Pilgrims in Mina tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.