കേളി കലാസാംസ്കാരിക വേദി മറവിയിലേക്ക് ആണ്ടുപോയ പതിനഞ്ചിലധികം നാടൻ കളികളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ‘കളിത്തട്ട്’ മത്സരത്തിൽനിന്ന്
റിയാദ്: പ്രവാസലോകത്ത് പഴമയുടെയും ഗൃഹാതുരത്വത്തിന്റെയും ഇളംകാറ്റുണർത്തി കേളി കലാസാംസ്കാരിക വേദിയുടെ ‘കളിത്തട്ട്’ ശ്രദ്ധേയമായി. കേളിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മൂന്നാമത്തെ പരിപാടിയായിരുന്നു ഇത്. ‘ഓർമകളുടെ മുറ്റത്തേക്ക് സ്വാഗതം’ എന്ന ശീർഷകത്തിൽ മലാസ് സൺലൈറ്റ് ഇൻറർനാഷനൽ സ്കൂളിൽ നടന്ന പരിപാടി, പുതുതലമുറയ്ക്ക് കൗതുകവും മുതിർന്നവർക്ക് ഗൃഹാതുരമായ ഒരോർമയാത്രയുമായി മാറി.
മറവിയിലേക്ക് ആണ്ടുപോയ പതിനഞ്ചിലധികം നാടൻ കളികളാണ് കളിത്തട്ടിൽ പുനരാവിഷ്കരിച്ചത്. കുളംകര, ചാക്കിലോട്ടം, പൂ പറിക്കാൻ പോരുമോ, കുല കുല മുന്തിരി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, മ്യൂസിക്കൽ ക്യാപ്, വളയം മാറ്റൽ, ഓർമ്മപരീക്ഷ, ഷൂട്ടൗട്ട്, മിഠായി പെറുക്കൽ, ചട്ടിയും പന്തും, ലെമൺ സ്പൂൺ, അന്താക്ഷരി തുടങ്ങിയ പ്രധാന മത്സരങ്ങളിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്തു. മഞ്ഞ, ചുവപ്പ്, നീല, പച്ച എന്നീ നാല് ടീമുകളായി തിരിഞ്ഞായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്.
കളികൾക്കൊപ്പം തന്നെ വിഭവസമൃദ്ധമായ നാടൻ ഭക്ഷണശാലയും പരിപാടിയുടെ ആകർഷണമായിരുന്നു. കഞ്ഞിയും പയറും, കപ്പയും കാന്താരിയും, ഉപ്പിലിട്ട വിഭവങ്ങൾ, കടലവറുത്തത് തുടങ്ങി തനിനാടൻ വിഭവങ്ങൾ ആഘോഷത്തിന് മാറ്റുകൂട്ടി. കേളി സിൽവർജുബിലീ സംഘാടക സമിതി ചെയർമാൻ ഷാജി റസാഖിന്റെ ആമുഖ പ്രസംഗത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ആക്ടിങ് പ്രസിഡൻറ് ഗഫൂർ ആനമാങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങ്, രക്ഷാധികാരിയും ആക്ടിങ് സെക്രട്ടറിയുമായ സീബ കൂവോട് ഉദ്ഘാടനം ചെയ്തു.
ജോസഫ് ഷാജി, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ (രക്ഷാധികാരി സമിതി അംഗങ്ങൾ), പ്രിയാ വിനോദ് (കുടുംബവേദി പ്രസിഡൻറ്), ശ്രീഷ സുകേഷ് (ട്രഷറർ), സുനിൽ സുകുമാരൻ (കേളി ജോയിൻറ് ട്രഷറർ) എന്നിവർ ആശംസകൾ നേർന്നു. ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി മാനവീക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീബ കൂവോട്, റഫീഖ് ചാലിയം, സതീഷ് കുമാർ, ഷബി അബ്ദുൽസലാം എന്നിവരടങ്ങിയ സ്ക്രീനിങ് കമ്മിറ്റി മത്സരങ്ങൾ നിയന്ത്രിച്ചു. മധു ബാലുശ്ശേരി സ്വാഗതവും സിൽവർ ജൂബിലി കൺവീനർ സുനിൽ കുമാർ നന്ദിയും പറഞ്ഞു. പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ കേരളീയ ഗ്രാമങ്ങളുടെ തനിമ വിളിച്ചോതുന്നതായിരുന്നു ഈ ഒത്തുചേരൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.