റിയാദ്: സൗദിയുടെ എണ്ണ ഉത്പാദനം ഡിസംബര്‍ മുതല്‍ പകുതിയായി കുറക്കാന്‍ തീരുമാനിച്ചു. വിലയിൽ 20 ശതമാനം ഇടിവ് അനുഭവപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. ദിനേന പത്ത് ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്ന സൗദി ഡിസംബര്‍ മുതല്‍ അഞ്ച് ലക്ഷം ബാരലാക്കി കുറക്കാനാണ് തീരുമാനിച്ചത്. ഉത്പാദന നിയന്ത്രണത്തിന് സൗദി ഒപെക് കൂട്ടായ്മയുടെ പിന്തുണ തേടുമെന്നും സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ ആദ്യത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയ ശേഷം വിപണിയില്‍ ആവശ്യത്തിലധികം എണ്ണശേഖരം ഉള്ളതിനാല്‍ 20 ശതമാനം വിലയിടിവ് സംഭവിച്ചതാണ് ഏറ്റവും വലിയ ഉത്പാദന രാജ്യമായ സൗദിയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
കൂടാതെ ഇറാഖുമായി ഉത്പാദന നിയന്ത്രണത്തില്‍ സഹകരിക്കാനും സൗദി ധാരണയായിട്ടുണ്ട്. ദിനേന 46 ലക്ഷം ബാരല്‍ ഉത്പാദിപ്പിക്കുന്ന ഇറാഖുമായുള്ള സഹകരണം സൗദിയുടെ നിയന്ത്രണ ലക്ഷ്യം നേടാന്‍ സഹായിക്കും. കഴിഞ്ഞ ദിവസം ഇറാഖ് സന്ദര്‍ശിച്ച സൗദി ഊർജ മന്ത്രി എൻജി. ഖാലിദ് അല്‍ഫാലിഹാണ് ഇറാഖ് എണ്ണ മന്ത്രി താമിര്‍ അല്‍ഗദ്ബാനുമായി ധാരണയായത്. ഇറാഖ് മന്ത്രാലയ വക്താവ് ആസിം ജിഹാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്മഹ്ദിയുമായും അല്‍ഫാലിഹ് കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.