ഹുറൂബ് ആക്കിയശേഷവും സ്പോണ്‍സര്‍  ജോലി ചെയ്യിച്ച മലയാളിക്ക് കോടതിവഴി മോചനം

ജുബൈല്‍: തൊഴിലാളിയെ  അറിയിക്കാതെ ഹുറൂബാക്കിയ ശേഷം രണ്ടുമാസത്തോളം ജോലി ചെയ്യിച്ച തൊഴിലുടമക്ക് കോടതിയുടെ ശാസന. ഒപ്പം ഹുറൂബ് നീക്കാന്‍ നടപടിയെടുക്കുകയും ചെയ്തു. 
ജുബൈല്‍ റോയല്‍ കമ്മീഷനില്‍ വീട്ടുഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന പാലക്കാട് സ്വദേശി പ്രസാദ്  (34)  ആണ് തൊഴില്‍ കോടതിയുടെ സഹായത്തില്‍ ഹുറൂബ് നീക്കുകയും പുതിയ സ്പോണ്‍സറെ കണ്ടത്തെി താനസുല്‍ മാറുകയും ചെയ്തത്. ആറു മാസം മുമ്പ് റോയല്‍ കമീഷനില്‍ താമസിക്കുന്ന ഒരു സ്വദേശിയുടെ കീഴില്‍ എത്തി ജോലി ചെയ്തു വരുകയായിരുന്നു. മൂന്നു മാസങ്ങള്‍ക്ക് ശേഷം ഒരു ഇന്നോവ എടുത്തു നല്‍കുകയും പുറത്തു പോയി ഓടിക്കൊള്ളാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു നിശ്ചിത തുക ഉടമക്ക് നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇവിടുത്തെ നിയമ വശങ്ങളും ഭാഷയും അധികം അറിയാതിരുന്ന പ്രസാദ് അങ്ങനെ ജോലി ചെയ്തു വരവേ ഫൈഹ എന്ന പ്രദേശത്തുവെച്ച് നിര്‍ത്തിയിട്ടിരുന്ന ഇയാളുടെ കാര്‍ അഗ്നിക്കിരയായി. റോയല്‍ കമീഷന്‍ അഗ്നിശമന സേന എത്തി തീ കെടുത്തിയശേഷം തുടര്‍ നടപടികള്‍ക്കായി ഇഖാമ വാങ്ങി പരിശോധിച്ചപ്പോഴാണ് ഹുറൂബ് ആയകാര്യം അറിയുന്നത്. 
തുടര്‍ന്ന് അഗ്നിശമന ഉദ്യോഗസ്ഥര്‍ തൊഴില്‍ വകുപ്പിനെ വിവരം അറിയിച്ചു. അവരില്‍ നിന്നാണ് രണ്ടുമാസം മുമ്പ് തന്നെ ഹുറൂബ് ആക്കിയ വിവരം പ്രസാദ് അറിയുന്നത്. ഹുറൂബ് വിവരം സ്പോണ്‍സര്‍ പ്രസാദിനെ അറിയിച്ചില്ളെന്ന് മാത്രമല്ല മാസാന്ത്യം ആവശ്യപ്പെട്ടിരുന്ന തുക കൃത്യമായി കൈപ്പറ്റുകയും ചെയ്തിരുന്നു. 
തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകന്‍ തങ്കുകുട്ടന്‍െറ നേതൃത്വത്തില്‍ ലേബര്‍ കോടതിയെ സമീപിക്കുകയും സംഭവിച്ച കാര്യങ്ങള്‍  അധികൃതരെ ബോധ്യപ്പെടുത്തുകയും ചെയ്തു. 
കോടതി സ്പോണ്‍സറെ വിളിച്ചു വരുത്തി എത്രയും വേഗം ഹുറൂബ് നീക്കി തനസുല്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതിനായി സ്പോണ്‍സര്‍ 10,000 റിയാല്‍ ആവശ്യപ്പെട്ടുവെങ്കിലും നല്‍കാന്‍ പ്രസാദ് തയാറായില്ല. കോടതി വീണ്ടും ഇടപെടുകയും അടിയന്തിരമായി ഹുറൂബ് നീക്കാന്‍ ശാസനരൂപത്തില്‍ ആവശ്യപ്പെടുകയും ചെയ്തു. 
ഒടുവില്‍ ഹുറൂബ് മാറ്റി, പുതിയ ഇഖാമ നല്‍കുകയും മറ്റൊരു സ്പോണ്‍സറെ കണ്ടത്തെി മാറാന്‍ അനുവാദം നല്‍കുകയുമായിരുന്നു. ജോലി ഇല്ലാതിരുന്ന മാസങ്ങളില്‍ മലയാളികളായ സഞ്ജു, മുനീര്‍, സലിം എന്നിവരാണ് താമസവും ഭക്ഷണവും തന്ന് പ്രതിസന്ധിയില്‍ കൂടെ നിന്നതെന്ന് പ്രസാദ് പറഞ്ഞു. 

Tags:    
News Summary - Nithaqath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.