ജിദ്ദ: ഒന്നരവർഷം നീണ്ട ജയില്‍വാസത്തിനും നിയമപോരാട്ടത്തിനും ഒടുവില്‍ കോഴിക്കോട് ജില്ലയിലെ മുക്കം സ്വദേശി മുജീബ് ചെങ്കണംകുന്ന് മോചിതനായി. 2016 ഫെബ്രുവരിയില്‍ ഉണ്ടായ വാഹന അപകടത്തെ തുടര്‍ന്നാണ് മുജീബിനെ ജയിലിലടച്ചത്. ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് റോഡില്‍വെച്ച് സൗദി രാജകുടുംബാംഗത്തിെൻറ കാറുമായി മുജീബ് ഡ്രൈവ് ചെയ്ത വാന്‍ അപകടത്തിൽെപ്പട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം.
മുജീബ് ഓടിച്ചിരുന്ന വാഹനത്തിന് ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ടായിരുന്നില്ല. വാഹന അപകട കേസുകള്‍ കൈകാര്യം ചെയ്യുന്ന നജിം കമ്പനിയുടെ റിപ്പോർട്ടും മുജീബിന് അനുകൂലമായിരുന്നില്ല. എതിര്‍ കക്ഷിക്ക് ഒന്നേകാല്‍ മില്യൻ റിയാല്‍ നഷടപരിഹാരമായി കൊടുക്കേണ്ട അവസ്ഥയിലായി മുജീബ്.ഇൗവിഷയം ‘ഗൾഫ് മാധ്യമം’ വാർത്തയാക്കിയതിനെ തുടർന്ന് വിവിധ മലയാളി സംഘടനകൾ രംഗത്തെത്തി. സംഘടനകള്‍ ചേര്‍ന്ന് നിയമ സഹായ സമിതി രൂപീകരിക്കുകയും ചെയ്തു. വിവിധ കൂട്ടായ്മകളെ പ്രതിനിധീകരിച്ച് അബ്ദുറഹ്മാന് വണ്ടൂര്‍, ഹിഫ്സുറഹിമാന്‍, അബ്ദുല്‍ ഹഖ് തിരൂരങ്ങാടി, കെ.ടി.എ മുനീര്‍, ഇസ്മായില്‍ കല്ലായി, സിയാസ് ഇംപാല തുടങ്ങിയവര്‍ മുജീബ് നിയമ സഹായ സമിതിയില്‍ അംഗങ്ങളായി. അതിനിടെ മുജീബിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി നാട്ടുകാരുടെ മുക്കം പ്രവാസി കൂട്ടായ്മയും നിലവില്‍ വന്നു.
സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിലും മറ്റു ഗള്‍ഫ് നാടുകളിലും കമ്മിറ്റികള്‍ രൂപീകരിച്ച് ധനസമാഹരണത്തിനുള്ള പ്രവർത്തനം ഊർജിതമാക്കുന്നതിനിടെ ജിദ്ദയിലെ പ്രമുഖ നിയമ വിദഗ്ധരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരാന്‍ കഴിഞ്ഞത് നിർണായകമായി. സാമൂഹിക പ്രവര്‍ത്തകരായ അശ്റഫ് മൗലവിയും മുഹമ്മദ് കാവുങ്ങലുമാണ് ഇതിന് മുന്‍കൈ എടുത്തത്. ഒരു ലക്ഷത്തിലേറെ വക്കീല്‍ ഫീസ് വരുന്ന ഈ കേസ് വാദിക്കാന്‍ നാമമാത്ര ഫീസ് തന്നാല്‍ മതിയെന്ന് മുജീബിെൻറ നിരപരാധിത്വം ബോധ്യമായ സൗദി നിയമവിദഗ്ധര്‍ അറിയിച്ചു.
കഴിഞ്ഞ ഹജ്ജ് കാലത്ത് ഉണ്ടായ ആദ്യ കോടതി സിറ്റിങ്ങില്‍ തന്നെ മുജീബിന് ജാമ്യം ലഭിച്ചു. നവംബര്‍ അവസാനത്തെ സിറ്റിങ്ങോടെ പൂർണമായും മുജീബ് കുറ്റ വിമുക്തനായി. കാലാവധി അവസാനിച്ച മുജീബിെൻറ ഇഖാമ സ്പോണ്‍സര്‍ പുതുക്കി. ദീര്‍ഘകാലമായി പ്രവാസജീവിതം നയിക്കുന്ന മുജീബിനെ നാട്ടിലേക്ക് അയക്കാനുള്ള പരിശ്രമത്തിലാണ് നിയമ സഹായ സമിതി. മുജീബിെൻറ മോചനത്തിനായി രൂപീകരിച്ച നിയമ സഹായ സമിതി പിരിച്ചുവിട്ടതായും ഇനി ഇതിനായി ഫണ്ട് ശേഖരിക്കേണ്ടതില്ലെന്നും കണ്‍വീനര്‍ അബ്്ദുറഹ്മാൻ വണ്ടൂര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.