റിയാദ്: സൗദി തലസ്ഥാനത്തെ ഷിഫയിൽ കാർ ഷോറൂമിന് മുന്നിൽ വെച്ച് പരസ്യമായി ഏറ്റുമുട്ടിയ 36 പ്രവാസികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്.
ഷിഫയിലെ പ്രമുഖ കാർ ഷോറൂമിന് മുന്നിലായിരുന്നു പ്രവാസികൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഷോറൂം ജീവനക്കാരും പുറത്തുനിന്നുള്ളവരും തമ്മിൽ പാർക്കിംഗിനെ ചൊല്ലി തർക്കം ഉടലെടുക്കുകയും ഇത് കൈയാങ്കളിയിൽ അവസാനിക്കുകയുമായിരുന്നു. പിടിയിലായ പ്രതികളിൽ 35 പേർ ഈജിപ്ഷ്യൻ, യമൻ പൗരന്മാരും ഒരാൾ പാകിസ്താൻ സ്വദേശിയുമാണ്.
പൊതുസ്ഥലത്ത് വെച്ച് ഇവർ പരസ്പരം ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ റിയാദ് പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുകയുമായിരുന്നു. പിടിയിലായവർക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേസ് കൂടുതൽ അന്വേഷണങ്ങൾക്കും വിചാരണക്കുമായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു. സൗദിയിലെ പൊതുനിയമങ്ങൾ ലംഘിക്കുന്നവർക്കും സമാധാനാന്തരീക്ഷം തകർക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.