സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: ഇറാൻ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അയൽരാജ്യങ്ങൾക്കും സഹോദര രാഷ്ട്രങ്ങൾക്കും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. മേഖലയുടെ സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കുന്ന നീക്കങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.
ആക്രമണത്തെ നേരിടുന്ന സഹോദര രാജ്യങ്ങളെ പിന്തുണയ്ക്കാൻ സൗദി അറേബ്യയുടെ എല്ലാ വിഭവങ്ങളും സജ്ജമാക്കുമെന്ന് കിരീടാവകാശി വ്യക്തമാക്കി. ഇത്തരം പ്രകോപനങ്ങൾ മിഡിൽ ഈസ്റ്റിന്റെ സമാധാനാന്തരീക്ഷം തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിഷയത്തിൽ ഗൾഫ് നേതാക്കളുമായും മറ്റ് അറബ് രാഷ്ട്രത്തലവന്മാരുമായും അദ്ദേഹം ആശയവിനിമയം നടത്തി.
നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി കിരീടാവകാശി വിവിധ രാഷ്ട്രത്തലവന്മാരുമായി ടെലിഫോണിൽ ചർച്ച നടത്തി. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽഅഹമ്മദ് അൽജാബർ അൽസബാഹ്, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽഹുസൈൻ എന്നിവരുമായാണ് അദ്ദേഹം സംസാരിച്ചത്. മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ സംയുക്തമായ നീക്കങ്ങൾ ആവശ്യമാണെന്ന് സംഭാഷണത്തിൽ നേതാക്കൾ അടിവരയിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.