എ.ഐ. ചിത്രം
റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കാനൊരുങ്ങുന്ന ആഭ്യന്തര തീർഥാടകർ നിർബന്ധമായും ആരോഗ്യ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ നിർദ്ദേശം.
തീർഥാടകർക്കും ഹജ്ജ് സേവന രംഗത്തുള്ള ആരോഗ്യ പ്രവർത്തകർക്കും മെനിഞ്ചൈറ്റിസിനെതിരെയുള്ള (നൈസീരിയ) വാക്സിൻ മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഈ വാക്സിൻ എടുക്കാത്തവർ നിർബന്ധമായും കുത്തിവെപ്പ് എടുത്തിരിക്കണം. തീർഥാടകർക്ക് തങ്ങളുടെ വാക്സിനേഷൻ വിവരങ്ങൾ ‘സിഹ്വത്തി’ ആപ്ലിക്കേഷൻ വഴി പരിശോധിക്കാവുന്നതാണ്.
മെനിഞ്ചൈറ്റിസിന് പുറമെ മറ്റ് രണ്ട് വാക്സിനുകൾ കൂടി മന്ത്രാലയം ശുപാർശ ചെയ്യുന്നുണ്ട്. സീസണൽ ഫ്ലൂ വാക്സിനും കോവിഡ്-19 വാക്സിനും ആണ് അവ. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിന് മുമ്പാണ് അവസാനമായി ഫ്ലൂ വാക്സിൻ എടുത്തതെങ്കിൽ, ഈ വർഷത്തെ ഹജ്ജിന് മുന്നോടിയായി പുതിയ ഡോസ് സ്വീകരിക്കണം. കഴിഞ്ഞ വർഷം ജനുവരി ഒന്നിന് മുമ്പ് വാക്സിൻ എടുക്കാത്തവർ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് എടുക്കാനും മന്ത്രാലയം നിർദേശിച്ചു.
തീർഥാടകർക്ക് പൂർണ ആരോഗ്യത്തോടെയും മനസ്സമാധാനത്തോടെയും ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഹജ്ജിന് തയ്യാറെടുക്കുന്നവരും ആരോഗ്യപ്രവർത്തകരും ഉടൻ തന്നെ 'സിഹ്വത്തി' ആപ്പ് വഴി അപ്പോയിൻറ്മെൻറ് ബുക്ക് ചെയ്ത് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.