റോഡ് ഗതാഗത, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾക്ക് നിയമലംഘനം പരിഹരിക്കാൻ കൂടുതൽ സമയം
റിയാദ്: സൗദി അറേബ്യയിൽ റോഡ് വഴിയുള്ള ചരക്കുഗതാഗതം, സ്വകാര്യ ബസ് യാത്രാസേവനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പദവികൾ നിയമവിധേയമായി ക്രമീകരിക്കുന്നതിനുള്ള സമയപരിധി നീട്ടിനൽകി. 2027 ഫെബ്രുവരി 27 വരെയാണ് പുതിയ സമയപരിധി അനുവദിച്ചിരിക്കുന്നത്. ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രിയും പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി ബോർഡ് ചെയർമാനുമായ എൻജി. സ്വാലിഹ് ബിൻ നാസർ അൽ ജാസിറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
മേഖലയിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിർവഹണ വ്യവസ്ഥകളും നിബന്ധനകളും പാലിക്കുന്നതിനും, നിയമപരമായ പദവി ക്രമീകരണ നടപടികൾ പൂർത്തിയാക്കുന്നതിനും സ്ഥാപനങ്ങൾക്ക് കൂടുതൽ സമയം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭാരമേറിയതും അല്ലാത്തതുമായ വാഹനങ്ങൾ ഉപയോഗിച്ചുള്ള വാണിജ്യ, വാണിജ്യേതര ചരക്കുനീക്ക സ്ഥാപനങ്ങൾക്കും സ്വകാര്യ ബസ് സർവിസ് നടത്തുന്നവർക്കും നൽകിയിരുന്ന വിവിധ ഇളവുകളുടെ കാലാവധിയാണ് നീട്ടിയത്.
ലൈസൻസ് സ്വന്തമാക്കുന്നതിന് പുതുതായി മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾ തങ്ങളുടെ വാണിജ്യ രജിസ്ട്രേഷനുകളിൽ (സി.ആർ) ഉൾപ്പെടുത്തുന്നതിന് സ്വകാര്യ ബസ് യാത്രാസേവന സ്ഥാപനങ്ങൾക്ക് അനുവദിച്ച സമയപരിധിയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഭാരമേറിയ ചരക്കുഗതാഗത മേഖലയിലെ സ്ഥാപനങ്ങൾ നിറവേറ്റേണ്ട നിയന്ത്രണ മാനദണ്ഡങ്ങൾ പൂർത്തിയാക്കാനുള്ള സമയപരിധിയും ദീർഘിപ്പിച്ചിട്ടുണ്ട്.
റോഡ് ഗതാഗത നിയമത്തിലെയും എക്സിക്യൂട്ടീവ് റെഗുലേഷനുകളിലെയും വ്യവസ്ഥകൾ പൂർണമായി പാലിച്ചുകൊണ്ട് പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരാൻ സ്ഥാപനങ്ങൾക്ക് ഈ തീരുമാനം സഹായകമാകും. അംഗീകൃത നിയമ ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താനും നിയമാനുസൃത പ്രവർത്തനം ഉറപ്പാക്കാനും ഗതാഗത അതോറിറ്റി സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.