നുസുക് കാർഡുകൾ കിട്ടിയ മലേഷ്യൻ തീർഥാടകർ
റിയാദ്: സ്വദേശത്ത് വെച്ച് ‘നുസുക്’ കാർഡ് ഏറ്റുവാങ്ങി മലേഷ്യൻ തീർഥാടകർ. ഹജ്ജ് സേവനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി ഹജ്ജ് മന്ത്രാലയമാണ് മലേഷ്യൻ തീർഥാടകർക്ക് ‘മക്ക റൂട്ട്’ സംരംഭത്തിന് കീഴിൽ അവരുടെ രാജ്യത്ത് നുസുക് കാർഡുകൾ വിതരണം ചെയ്തത്. മലേഷ്യൻ മതകാര്യ മന്ത്രിയുടെ സാന്നിധ്യത്തിലാണ് കൈമാറ്റം നടന്നത്. തീർഥാടകരുടെ മതപരമായ യാത്ര സുഗമമാക്കുന്നതിനും അവരുടെ കർമങ്ങൾ എളുപ്പത്തിലും സൗകര്യപ്രദമായും അനുഷ്ഠിക്കാൻ പ്രാപ്തരാക്കുന്നതിനും ഈ നടപടി ലക്ഷ്യമിടുന്നു.
മക്ക റൂട്ട് ഇനിഷ്യേറ്റീവിൽ ഉൾപ്പെടുന്ന ഏഴ് രാജ്യങ്ങളിലൊന്നാണ് മലേഷ്യ. ഹജ്ജ് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ഹജ്ജ് തീർഥാടകർക്ക് അവരുടെ രാജ്യങ്ങളിൽ അവരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനും ഇത് ലക്ഷ്യമിടുന്നു. ഇലക്ട്രോണിക് രീതിയിൽ ഹജ്ജ് വിസകൾ നൽകൽ, ആരോഗ്യ ആവശ്യകതകൾ പരിശോധിക്കൽ, ലഗേജ് കോഡ് ചെയ്ത് തരംതിരിക്കൽ എന്നിവ പോലുള്ളവ ഇതിലുൾപ്പെടും.
ചൊവ്വാഴ്ചയാണ് ‘മക്ക റൂട്ട്’ സംരംഭത്തിനു കീഴിൽ മലേഷ്യയിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, പാകിസ്താൻ, ബംഗ്ലാദേശ്, തുർക്കി, കോട്ട് ഡി ഐവയർ എന്നീ ഏഴ് ഗുണഭോക്തൃ രാജ്യങ്ങളിലെ 11 വിമാനത്താവളങ്ങളിലെ പ്രത്യേക ലോഞ്ചുകൾ വഴിയാണ് മന്ത്രാലയം ഈ സംരംഭം നടപ്പാക്കുന്നത്. 2017-ൽ ആരംഭിച്ചതിനുശേഷം 9,40,000-ലധികം തീർഥാടകർക്ക് ഈ സേവനം പ്രയോജനപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.