മദീന മസ്ജിദുന്നബവിയും ചേർന്നുള്ള തെരുവുകളും

വേനലവധിക്കാല സന്ദർശകരെ സ്വാഗതം ചെയ്ത് മദീന

മദീന: വേനലവധിക്കാലത്ത് മദീനയിലെത്തുന്ന സന്ദർശകർക്കും തീർഥാടകർക്കും ആരാധനയും അറിവും സാംസ്കാരിക പൈതൃകവും സമന്വയിക്കുന്ന സമ്പൂർണ യാത്രാനുഭവമാണ് നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും വൈവിധ്യമാർന്ന പദ്ധതികളും സമ്മാനിക്കുന്നത്. നഗരത്തിെൻറ ചരിത്രപരമായ പ്രൗഢിയും നാഗരിക പൈതൃകവും നേരിട്ടറിയാൻ സഹായിക്കുന്ന തരത്തിലാണ് ഈ അനുഭവങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

 

സന്ദർശകരുടെ പ്രധാന കേന്ദ്രം പ്രവാചകെൻറ പള്ളിയായ മസ്ജിദുന്നബവിയാണ്. പള്ളിയുടെ പരിസരത്തും താമസസൗകര്യങ്ങൾ, വിപണികൾ, മറ്റ് സേവന കേന്ദ്രങ്ങൾ എന്നിവ അടങ്ങിയ സെൻട്രൽ ഏരിയയിലും (അൽ മൻത്വഖത്തുൽ മർക്കസിയ്യ) സംയോജിത സേവനങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതിനുപുറമെ അറിവ് പകരുന്ന പ്രമുഖ പ്രദർശന കേന്ദ്രങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്; മസ്ജിദുന്നബവിയുടെ നിർമാണ ശൈലിയെയും ചരിത്രത്തെയും കുറിച്ചുള്ള എക്സിബിഷൻ, പ്രവാചകചര്യയും ഇസ്ലാമിക നാഗരികതയും പ്രമേയമാക്കിയുള്ള എക്സിബിഷൻ എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.

പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട പ്രമുഖ ചരിത്ര കേന്ദ്രങ്ങളിലേക്ക് സഞ്ചരിക്കാനുള്ള സൗകര്യവും മദീന സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മസ്ജിദ് ഖുബാ. മസ്ജിദുന്നബവിയെ ഖുബാ പള്ളിയുമായി ബന്ധിപ്പിക്കുന്ന ‘ഖുബാ അവന്യൂ’ (ജദ്ദത് ഖുബാ) ചരിത്ര പ്രാധാന്യവും വാണിജ്യ സേവനങ്ങളും റെസ്റ്റോറൻറുകളും കഫേകളും സമന്വയിക്കുന്ന കാൽനടയാത്രക്കാരുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറിയിരിക്കുന്നു. പ്രാദേശിക ഉൽപ്പന്നങ്ങളും ഓർമവസ്തുക്കളും വിൽക്കുന്ന കടകളും മാർക്കറ്റുകളും ഈ പാതയോരത്ത് സജീവമാണ്.

 

വേനലവധിക്കാലത്തോടനുബന്ധിച്ച് സീസണൽ വിപണികൾ, സാംസ്കാരിക-വിനോദ കേന്ദ്രങ്ങൾ, അഗ്രി-ടൂറിസം (കാർഷിക വിനോദസഞ്ചാര) കേന്ദ്രങ്ങൾ, ‘മദീന ഈന്തപ്പഴ സീസൺ’ എന്നിവയുൾപ്പെടെയുള്ള വിവിധ പരിപാടികളാണ് നഗരത്തിൽ സംഘടിപ്പിക്കപ്പെടുന്നത്. വിവിധയിനം ഈന്തപ്പഴങ്ങളെക്കുറിച്ചും അവയുടെ മൂല്യവർധിത ഉൽപ്പന്നങ്ങളെക്കുറിച്ചും അടുത്തറിയാനും, പ്രദേശത്തിെൻറ കാർഷിക-സാംസ്കാരിക പൈതൃകവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ഇത് സന്ദർശകർക്ക് അവസരമൊരുക്കുന്നു.

Tags:    
News Summary - വേനലവധിക്കാല സന്ദർശകരെ സ്വാഗതം ചെയ്ത് മദീന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.