ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ മേളയ്ക്ക് സൗദിയിൽ തുടക്കമായി

ബുറൈദ: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈന്തപ്പഴ വിപണിയായ ‘ബുറൈദ അന്താരാഷ്ട്ര ഈന്തപ്പഴ മേള’ ആരംഭിച്ചു. ഒക്ടോബർ 14 വരെ നീളുന്ന 75 ദിവസത്തെ വലിയൊരു കച്ചവട സീസണാണിത്. ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ മേളയെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ഈ മേളയിൽ സൗദിക്കകത്തു നിന്നും വിദേശത്തു നിന്നുമുള്ള ധാരാളം കർഷകരും വ്യാപാരികളും ഇറക്കുമതിക്കാരും ഒത്തുകൂടുന്നു.

സൗദിയിൽ വിളയുന്ന എല്ലായിനം ഈന്തപ്പഴങ്ങളും എത്തുകയും വിറ്റഴിക്കപ്പെടുകയും ചെയ്യുന്ന ഈ മേളയുടെ അരങ്ങ് ബുറൈദയിലെ ‘ഡേറ്റ് സിറ്റി’യിലാണ്. ദിവസവും കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് ഇവിടെ നടക്കുന്നത്. ഇത് കാർഷിക മേഖലയ്ക്കും വിപണനത്തിനും വലിയ ഉണർവാണ് നൽകുന്നത്.

വെറുമൊരു കച്ചവടം മാത്രമായിട്ടല്ല ഈ മേള സംഘടിപ്പിക്കുന്നത്. സന്ദർശകർക്കായി ഒട്ടേറെ വിനോദ-സാംസ്കാരിക പരിപാടികളും ഇതിെൻറ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഖസീം മേഖലയിലെ പഴയകാല കൃഷിരീതികളും പാരമ്പര്യവും നേരിട്ട് കണ്ടറിയാൻ സഹായിക്കുന്ന ഗ്രാമീണ ഫാമും, കിങ് ഖാലിദ് സാംസ്കാരിക കേന്ദ്രത്തിൽ നടക്കുന്ന വിവിധ കലാ-സാംസ്കാരിക പരിപാടികളും ഇതിൽ പ്രധാനപ്പെട്ടവയാണ്.


സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ ഈന്തപ്പഴം വിളയുന്ന നാടാണ് ഖസീം പ്രവിശ്യ. ഏകദേശം 1.2 കോടിയോളം ഈന്തപ്പനകളുള്ള ഇവിടെ നിന്ന് വർഷത്തിൽ 5.87 ലക്ഷം ടൺ ഈന്തപ്പഴമാണ് വിളവെടുക്കുന്നത്. സൗദിയിലെ ഏറ്റവും വലിയ ഈന്തപ്പഴ ഉൽപ്പാദന മേഖലയെന്ന പേര് ഖസീം ഇതിലൂടെ വീണ്ടും നിലനിർത്തുന്നു.

ഈ മേളകൊണ്ട് നാടിനും ജനങ്ങൾക്കും വലിയ സാമ്പത്തിക നേട്ടമാണ് ഉണ്ടാകുന്നത്. ഓരോ വർഷവും ഏകദേശം 320 കോടി റിയാലിെൻറ ബിസിനസ്സ് നടക്കുന്ന ഈ മേളയിലൂടെ നാലായിരത്തിലധികം ആളുകൾക്ക് നേരിട്ടും അല്ലാതെയും ജോലി ലഭിക്കുന്നുണ്ട്. കൂടാതെ കൃഷി, ഭക്ഷണ മേഖലകളിൽ പുതിയ നിക്ഷേപങ്ങൾ കൊണ്ടുവരാനും ഇത് സഹായിക്കുന്നു. സൗദി അറേബ്യയുടെ ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായി, വരുമാന മാർഗങ്ങൾ കൂട്ടാനും പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം വലിയ മേളകൾ സംഘടിപ്പിക്കുന്നത്.

Tags:    
News Summary - ലോകത്തെ വലിയ ഈന്തപ്പഴ മേളക്ക് തുടക്കമായി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.