മക്ക: ഹജ്ജ് തീർത്ഥാടകരുടെ യാത്രാഭാരം ലഘൂകരിക്കുന്നതിനായി ഹജ്ജ്-ഉംറ മന്ത്രാലയം ആവിഷ്കരിച്ച ‘ലഗേജ് രഹിത ഹജ്ജ്’ സേവനം വിപുലീകരിച്ചു. തീർത്ഥാടകരുടെ ലഗേജുകൾ വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് അവരുടെ താമസസ്ഥലത്തേക്ക് എത്തിക്കുന്ന ഈ പദ്ധതി, മുൻവർഷങ്ങളിലെ വൻ വിജയം കണക്കിലെടുത്താണ് കൂടുതൽ വിപുലമായ രീതിയിൽ നടപ്പിലാക്കുന്നത്.
തീർത്ഥാടകർക്ക് മനഃസമാധാനത്തോടെയും ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലാതെയും ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം ഈ സംരംഭം വികസിപ്പിച്ചിരിക്കുന്നത്. ഈ സേവനം പ്രയോജനപ്പെടുത്തുന്നവർക്ക് തങ്ങളുടെ മാതൃരാജ്യത്ത് നിന്ന് മക്കയിലോ മദീനയിലോ ഉള്ള താമസസ്ഥലത്തേക്ക് ലഗേജുകൾ നേരിട്ട് എത്തിക്കാൻ സാധിക്കും. യാത്രയുടെ ഒരു ഘട്ടത്തിലും ലഗേജുകൾ കൈവശം വെക്കേണ്ടതില്ല എന്നതാണ് ഇതിെൻറ പ്രധാന സവിശേഷത.
തീർത്ഥാടകർ എത്തുന്ന വിമാനത്താവളങ്ങളിൽ നിന്ന് ലഗേജുകൾ ശേഖരിച്ച് താമസസ്ഥലത്ത് എത്തിക്കുന്നതും, ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം അവ മാതൃരാജ്യത്തേക്ക് തിരികെ അയക്കുന്നതും ബന്ധപ്പെട്ട അധികൃതരുടെ മേൽനോട്ടത്തിലായിരിക്കും. ലഗേജുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവയുടെ നീക്കം കൃത്യമായി ട്രാക്ക് ചെയ്യാനുള്ള സൗകര്യവും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഇത് തീർത്ഥാടകരുടെ ഉത്കണ്ഠ കുറയ്ക്കാനും സേവനത്തിെൻറ ഗുണനിലവാരം വർധിപ്പിക്കാനും സഹായിക്കുന്നു.
വിമാനത്താവളത്തിൽ നിന്ന് താമസസ്ഥലത്തേക്കുള്ള യാത്രയ്ക്കിടയിലുള്ള ലഗേജ് കൈമാറ്റവും പരിശോധനകളും ഒഴിവാകുന്നതോടെ മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും ഉൾപ്പെടെ ഏവർക്കും അനായാസ യാത്ര സാധ്യമാകും.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി തീർഥാടകർ ചില മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. ലഗേജുകൾക്ക് നിശ്ചിത ഭാരപരിധി പാലിക്കുക, കയറ്റുമതി രേഖകൾ കൃത്യമായി സൂക്ഷിക്കുക, യാത്രയ്ക്കിടയിൽ ആവശ്യമുള്ള വ്യക്തിഗത വസ്തുക്കൾക്കായി ചെറിയ ഹാൻഡ് ബാഗുകൾ കരുതുക എന്നിവ പ്രധാനമാണ്.
സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും മറ്റ് പ്രമുഖ സേവന ദാതാക്കളുമായും സഹകരിച്ചാണ് മന്ത്രാലയം ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഹജ്ജ്-ഉംറ മന്ത്രാലയത്തിെൻറ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത ഏജൻസികൾ വഴിയോ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.