റിയാദിലെ ചില്ല സർഗവേദി സംഘടിപ്പിച്ച മെയ് മാസ വായന
പരിപാടിക്ക് ജോമോൻ സ്റ്റീഫൻ തുടക്കം കുറിക്കുന്നു
റിയാദ്: സാഹിത്യവും കലയും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള ഉപാധികളാണെന്ന ഇടതുപക്ഷ കാഴ്ചപ്പാടുകൾ മുൻനിർത്തി റിയാദിലെ ചില്ല സർഗവേദി സംഘടിപ്പിച്ച മേയ് മാസ വായനയും സാംസ്കാരിക ഇടപെടലും ശ്രദ്ധേയമായി.
പ്രഫുൽ ബിദ്വായ് രചിച്ച ‘ദി ഫീനിക്സ് മൊമെൻറ്: ചലഞ്ചെസ് കോൺഫ്രൺറ്റിങ് ഇന്ത്യൻ ലെഫ്റ്റ്’ എന്ന കൃതിയുടെ വായനാനുഭവം പങ്കുവെച്ചുകൊണ്ട് ജോമോൻ സ്റ്റീഫൻ പരിപാടിക്ക് തുടക്കം കുറിച്ചു. ഇന്ത്യൻ ഇടതുപക്ഷത്തിെൻറ തിരിച്ചടികളും, നേട്ടങ്ങളും, ഭാവി അതിജീവന സാധ്യതകളും പുസ്തകം വിമർശനാത്മകമായി വിലയിരുത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വർഗ്ഗപരമായ നിലപാടുകൾക്കൊപ്പം ദലിത്, ആദിവാസി, സ്ത്രീ, പരിസ്ഥിതി തുടങ്ങിയ ജനകീയ വിഷയങ്ങൾ കൂടി ഏറ്റെടുത്തു മാത്രമേ ഇടതുപക്ഷത്തിന് ഇനി മുന്നേറാൻ സാധിക്കൂ എന്നും പുസ്തകം വിശദീകരിക്കുന്നു. കെ.ആർ. മീരയുടെ ‘കലാച്ചി’ എന്ന നോവലിെൻറ വിവിധ വായനാതലങ്ങൾ വിപിൻ കുമാർ അവതരിപ്പിച്ചു. ഉറക്കത്തെ ഒരു രാഷ്ട്രീയ രൂപകമാക്കി മാറ്റിയ ഈ നോവൽ, ഒരു ജനാധിപത്യ രാജ്യത്ത് മതവും രാഷ്ട്രീയവും കലർന്ന് ദേശീയതയും പൗരത്വവും നിർണയിക്കുന്ന അവസ്ഥ എത്രത്തോളം ഭീകരമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം വിവരിച്ചു.
ധീരവിപ്ലവകാരി ഭഗത് സിങ് രചിച്ച ‘യുവാക്കളായ രാഷ്ട്രീയ പ്രവർത്തകരോട്’ എന്ന കൃതിയുടെ വായനയാണ് സതീഷ് കുമാർ വളവിൽ പങ്കുവെച്ചത്. ഒരു വിപ്ലവ പാർട്ടിയുടെ ലക്ഷ്യങ്ങളും യുവാക്കളുടെ രാഷ്ട്രീയവിദ്യാഭ്യാസത്തിെൻറ പ്രാധാന്യവുമാണ് ഈ കൃതി ചർച്ച ചെയ്യുന്നത്.
പുസ്തകാവതരണങ്ങൾക്ക് ശേഷം നടന്ന സജീവമായ ചർച്ചയ്ക്ക് സീബ കൂവോട് തുടക്കം കുറിച്ചു. കെ.പി.എം. സാദിഖ്, ഷംസുദ്ദീൻ അസീസിയ, നജിം കൊച്ചുകലുങ്ക്, സുബിൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചില്ല കോഓഡിനേറ്റർ സുരേഷ് ലാൽ ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.