കരിപ്പൂരിലേക്ക് ഏപ്രിലിൽ നേരിട്ട് സർവീസ് ആരംഭിക്കാൻ സാധ്യത -എയർ ഇന്ത്യ മാനേജർ

ജിദ്ദ: കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഏപ്രിൽ ആദ്യവാരത്തോടെ പുനഃരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് പുതുതായി നിയമിതനായ എയർ ഇന്ത്യ സൗദി വെസ്റ്റേൺ റീജൻ മാനേജർ പ്രഭു ചന്ദ്രൻ. വേനൽകാല ഷെഡ്യൂൾ മാർച്ച് മധ്യത്തോടെ ലഭ്യമാവുമ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരും. 2016 ൽ ആരംഭിച്ച റീകാർപറ്റിങ് ജോലികൾ ഏപ്രിൽ അവസാനത്തോടെ പൂർത്തിയാവും. അതോടെ 234 സീറ്റുകളുള്ള 777 ഇനത്തിൽപ്പെട്ട വിമാനങ്ങൾക്ക് ഇറങ്ങാൻ സാധിക്കേണ്ടതാണെന്നും അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.  കരിപ്പൂർ എയർപോർട്ട്  സർക്കാർ ഉടമസ്ഥതയിലായതിനാൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കാണ് ലാൻഡിങ് പെർമിഷൻ നൽകാനുള്ള ചുമതല. അത് ലഭിക്കുന്ന മുറക്ക് കോഴിക്കോട്ട് നിന്ന് ജിദ്ദയിലേക്കുള്ള നേരിട്ടുള്ള സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.  

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി എയർ ഇന്ത്യയേയും ബാധിച്ചതായും പ്രഭു ചന്ദ്രൻ പറഞ്ഞു. ജനുവരി മാസത്തിൽ ഇന്ത്യയിലേക്കുള്ള മടക്ക യാത്രക്കാർ കൂടുതലായിരുന്നുവെങ്കിൽ, ഫെബ്രുവരിയിൽ സൗദി അറേബ്യയിലേക്ക് വരുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചു.  
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നല്ല ബിസിനസ് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ പ്രഭുചന്ദ്രൻ ഇതിന് മുമ്പ് ദക്ഷിണേന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലും 2010 മുതൽ 2014 വരെ റിയാദിൽ എയർ ഇന്ത്യ മാനേജറായും ജോലി ചെയ്തിരുന്നു. കോഴിക്കോട് എയർപോർട്ട് മാനേജറായിരിക്കെയാണ് ജിദ്ദയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്.   

Tags:    
News Summary - kozhikode airport-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.