ജിദ്ദ കേരള പൗരാവലി ഭാരവാഹികൾ ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ
ജിദ്ദ: അടുത്ത ആഴ്ച ഖത്തറിൽ കിക്കോഫ് ചെയ്യാനിരിക്കുന്ന ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാനായി ജിദ്ദ കേരള പൗരാവലി 'വേൾഡ് കപ്പ് ഫിയസ്റ്റ' എന്നപേരിൽ ഒരുക്കുന്ന വർണാഭമായ പരിപാടികൾ നവംബർ 18 വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 5:30 മുതൽ ജിദ്ദ ഖാലിദ് ബിൻ വലീദ് റിയൽ കേരള സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സെവൻസ് സോക്കർ ഫുട്ബാൾ ടൂർണമെന്റ്, മാർച്ച് പാസ്റ്റ്, ഷൂട്ടൗട്ട്, ഗേൾസ് ഫുട്ബാൾ, അർജന്റീന, ബ്രസീൽ ഫാൻസ് ടീമുകൾ തമ്മിലുള്ള പ്രദർശന മത്സരം, ഫ്ലാഷ് മോബ്, ഓട്ടംതുള്ളൽ, ഒപ്പന മറ്റു കേരളീയ കലാരൂപങ്ങൾ തുടങ്ങി വിവിധ പരിപാടികൾ 'വേൾഡ് കപ്പ് ഫിയസ്റ്റ'ക്ക് മാറ്റുകൂട്ടും.
കേരളത്തിലെ 14 ജില്ലകളിൽനിന്നുള്ള ജില്ല പ്രാദേശിക കൂട്ടായ്മയിലെ കലാ, കായിക പ്രേമികളുടെ സാന്നിധ്യം വിവിധ പരിപാടികളിൽ ഉണ്ടായിരിക്കും. തിരുവനന്തപുരം സ്വദേശി സംഗമം, ജെ.എൻ.എച്ച് എഫ്.സി, ജിദ്ദ പാന്തേഴ്സ് ഫോറം, കൊല്ലം ജില്ല പ്രവാസി കൂട്ടായ്മ, വയനാട്, തൃശൂർ, കോഴിക്കോട് ജില്ല സംഘടനകൾ എന്നിവക്കുപുറമെ ടീം തരിവളയും ഇശൽ കലാവേദിയും വിവിധ പരിപാടികൾ അവതരിപ്പിക്കും. ജിദ്ദയിലെ മറ്റു വിവിധ സാമൂഹിക, സാംസ്കാരിക, കായിക കലാരംഗത്തുള്ള സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയോടെയാണ് ജിദ്ദ കേരള പൗരാവലി സംഘടിപ്പിക്കുന്ന 'വേൾഡ് കപ്പ് ഫിയസ്റ്റ' നടക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു.
സെവൻസ് സോക്കർ ഫുട്ബാൾ ടൂർണമെന്റ് ഫിക്സ്ചർ ഇന്ത്യൻ മീഡിയഫോറം പ്രസിഡന്റ് പി.എം. മായിൻകുട്ടി പ്രകാശനം ചെയ്യുന്നു
തുറായ റോയൽ എഫ്.സി, ഗ്ലോബ് എഫ്.സി, ഇത്തിഹാദ് എഫ്.സി, കെ.എൽ 10 ജിദ്ദ എഫ്.സി, ജസാ സ്പോർട്സ് അക്കാദമി എന്നീ അഞ്ച് ടീമുകളാണ് ലീഗ് അടിസ്ഥാനത്തിലുള്ള സെവൻസ് സോക്കർ ഫുട്ബാൾ ടൂർണമെന്റിൽ മാറ്റുരക്കുന്നത്.
വേൾഡ് കപ്പ് മാതൃകയിലുള്ള ട്രോഫിയും കാഷ് അവാർഡും വിജയികൾക്ക് സമ്മാനിക്കും. പരിപാടിയോടനുബന്ധിച്ച് വിതരണംചെയ്യുന്ന സമ്മാനക്കൂപ്പണിലെ വിജയികൾക്ക് മൂന്ന് ടെലിവിഷനുകൾ വിതരണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. സെവൻസ് സോക്കർ ഫുട്ബാൾ ടൂർണമെന്റിന്റെ ഫിക്സ്ചർ ഇന്ത്യൻ മീഡിയഫോറം പ്രസിഡന്റ് പി.എം. മായിൻകുട്ടി പ്രകാശനം ചെയ്തു.
ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി, ജനറൽ കൺവീനർ മൻസൂർ വയനാട്, ട്രഷറർ ഷരീഫ് അറക്കൽ, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഹിഫ്സുറഹ്മാൻ, കൺവീനർ റാഫി ബീമാപ്പള്ളി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.