ദമ്മാം: സെപ്റ്റംബർ 21 മുതൽ 25 വരെ പഞ്ചാബിലെ ചണ്ഡിഗഢിൽ നടക്കുന്ന 25ാമത് സി.പി.ഐ പാർട്ടി കോൺഗ്രസിൽ പ്രവാസ പ്രതിനിധിയായി ദമ്മാം നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ ഇന്ത്യക്ക് പുറത്തുനിന്ന് പ്രതിനിധിയെ അയക്കാൻ ദമ്മാം നവയുഗം സാംസ്കാരിക വേദിക്കും യു.എ.ഇ യുവകലാസാഹിതിക്കും മാത്രമാണ് അവസരം ലഭിച്ചത്.
നാലു പതിറ്റാണ്ടോളമായി ദമ്മാം കേന്ദ്രീകരിച്ച് സാമൂഹിക, കലാ, സാംസ്കാരിക, ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായ ജമാൽ വില്യാപ്പള്ളി, കഴിഞ്ഞ മൂന്നു ലോകകേരളസഭകളിലും അംഗമാണ്. നവയുഗം പ്രസിഡന്റ് എന്ന നിലയിലും ലോകകേരളസഭ അംഗം എന്ന നിലയിലും പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളിലുള്ള നിരന്തരമായ ഇടപെടലുകൾ അദ്ദേഹം നടത്താറുണ്ട്.
നവയുഗത്തിന് പുറമെ വടകര എൻ.ആർ.ഐ ഫോറം, ദമ്മാം കാലിക്കറ്റ് യൂസേഴ്സ് ഫോറം എന്നിവയിലും നേതൃനിരയിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തിന് സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്. സമകാലിക രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് പത്രങ്ങളിലും ആനുകാലികങ്ങളിലും ലേഖനമെഴുതി പ്രസിദ്ധീകരിക്കാറുള്ള അദ്ദേഹം നല്ലൊരു പ്രഭാഷകൻ കൂടിയാണ്.
വടകര വില്യാപ്പള്ളി സ്വദേശിയായ അദ്ദേഹം ബ്രണ്ണൻ കോളജിലെ വിദ്യാഭ്യാസ കാലം മുതൽക്കേ രാഷ്ട്രീയ, സാമൂഹിക സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അക്കാലത്തു നടത്തിയ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളുടെ പേരിൽ അന്നത്തെ ബ്രണ്ണൻ കോളജ് പ്രിൻസിപ്പൽ ഡോ. എം. ലീലാവതിയുടെ പ്രത്യേക പ്രശംസ പത്രവും മുൻ മുഖ്യമന്ത്രി അച്യുതമേനോന്റെ പ്രശംസയും കിട്ടിയിട്ടുണ്ട്.
സി.പി.ഐ പാർട്ടി കോൺഗ്രസിൽ ജമാൽ വില്യാപ്പള്ളിക്ക് ലഭിച്ച പ്രാതിനിധ്യം, സൗദിയുടെ പ്രവാസമേഖലയിൽ നവയുഗം സാംസ്കാരികവേദി നടത്തുന്ന സജീവപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.