മക്കയിലെ അസീസിയയിൽ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരി ഇന്ത്യൻ തീർഥാടകരുടെ താമസ കെട്ടിടങ്ങളിലെ സൗകര്യങ്ങൾ പരിശോധിക്കുന്നു,
മക്ക: ഇന്ത്യയിൽനിന്ന് മദീനയിലെത്തിയ ആദ്യ സംഘം ഹജ്ജ് തീർഥാടകർ സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തി. കഴിഞ്ഞ മാസം 29-ന് ലഖ്നോ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നെത്തിയ തീർഥാടകരാണ് എട്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തിയ ആദ്യ സംഘത്തിലുള്ളത്. ഇവർ ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ ബസ്മാർഗം മക്കയിലേക്ക് പുറപ്പെട്ടത്. അർധരാത്രിയോടെ തീർഥാടകർ മക്കയിലെത്തി.
മക്കയിൽ ഹാജിമാർക്ക് ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും വളന്റിയർമാരും ചേർന്ന് ഊഷ്മള സ്വീകരണം നൽകി. ഹറമിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള അസീസിയിലെ മഹത്തത്തുൽ ബാങ്ക്, ബിൻ ഹുമൈദ് അബ്ദുല്ല ഖയാത്ത് എന്നിവിടങ്ങളിലും നസീമിലുമാണ് തീർഥാടകർക്കായി ഇത്തവണ താമസം ഒരുക്കിയിട്ടുള്ളത്. ഇവിടെനിന്ന് ഹറമിലേക്ക് 24 മണിക്കൂറും ബസ് സർവിസ് ഒരുക്കിയിട്ടുണ്ട്.ബസ് സർവിസ് ചൊവ്വാഴ്ച രാത്രി മുതൽ ആരംഭിച്ചു. ബ്രാഞ്ചുകൾക്ക് കീഴിലെ ബസ് സ്റ്റേഷനുകളിൽനിന്ന് ഖുദായി വഴി ക്ലോക്ക് ടവർ സ്റ്റേഷനിലേക്കും മസ്കൂത്ത വഴി അജ്യാദിലേക്കുമാണ് ഇത്തവണ ബസ് സർവിസ് നടത്തുന്നത്. മക്കയിലെത്തുന്ന തീർഥാടകർ നാട്ടിൽനിന്നെത്തിയ ഹജ്ജ് വളന്റിയർമാരോടൊപ്പം ഹറമിലെത്തി പുലർച്ചയോടെ ഉംറ നിർവഹിച്ചു. 66 വിമാനങ്ങളിലായി കാൽ ലക്ഷത്തിലധികം തീർഥാടകർ ഇതുവരെയായി മദീനയിൽ എത്തിയിട്ടുണ്ട്.
എട്ട് ദിവസം മദീന സന്ദർശനം പൂർത്തിയാക്കുന്ന മുറക്ക് ഹാജിമാർ മക്കയിലേക്ക് തിരിക്കും. ഹജ്ജിന് ശേഷം ജിദ്ദ വഴിയായിരിക്കും ഇവരുടെ മടക്കം. ശനിയാഴ്ച മുതലാണ് ജിദ്ദ വഴിയുള്ള ഇന്ത്യൻ ഹാജിമാർ എത്തിത്തുടങ്ങുക. ആദ്യദിനം കേരളത്തിൽനിന്നുള്ള രണ്ട് വിമാനങ്ങൾ ജിദ്ദയിലേക്ക് സർവിസ് നടത്തും. കോഴിക്കോട് നിന്ന് ശനിയാഴ്ച പുലർച്ചെ 1.10നും രണ്ടാമത്തെ വിമാനം അതിരാവിലെ 4.30നുമാണ് പുറപ്പെടുക. മെയ് 11 മുതൽ കണ്ണൂരിൽനിന്നും മെയ് 16 മുതൽ കൊച്ചിയിൽനിന്നും തീർഥാടകർ ജിദ്ദ വഴിയെത്തും. മലയാളി ഹാജിമാരുടെ മദീന സന്ദർശനം അതിനുശേഷമായിരിക്കും. മദീന വിമാനത്താവളം വഴിയാവും ജിദ്ദ വഴിയെത്തുന്ന തീർഥാടകർ നാട്ടിലേക്ക് മടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.