മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്കായി മക്കയിലെത്തിയ ഇന്ത്യൻ തീർത്ഥാടകരുടെ യാത്രാ സൗകര്യങ്ങളും താമസ സജ്ജീകരണങ്ങളും ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ നേരിട്ട് വിലയിരുത്തി. മദീനയിൽ നിന്നും ഹറമൈൻ അതിവേഗ ട്രെയിൻ മാർഗം മക്കയിലെത്തിയ തീർത്ഥാടകരുടെ ആദ്യ സംഘത്തെ അദ്ദേഹം നേരിട്ടെത്തി സ്വീകരിച്ചു.
ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, കോൺസൽ ഹജ്ജ് സദാഫ് ചൗധരി എന്നിവരും അംബാസഡർക്ക് ഒപ്പമുണ്ടായിരുന്നു. തീർത്ഥാടകരുടെ സേവനത്തിനായി മക്കയിൽ ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ക്രമീകരണങ്ങൾ സംഘം സന്ദർശിച്ചു.
ഇത്തവണത്തെ ഹജ്ജ് സീസണിൽ റെക്കോർഡ് എണ്ണം ഇന്ത്യൻ തീർത്ഥാടകരാണ് ഹറമൈൻ അതിവേഗ റെയിൽവേ സേവനം പ്രയോജനപ്പെടുത്തുന്നത്. മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള യാത്രകൾക്ക് പുറമെ ജിദ്ദയിൽ നിന്നും മക്കയിലേക്കുള്ള യാത്രയ്ക്കും വലിയൊരു വിഭാഗം ഹാജിമാർ ട്രെയിൻ മാർഗമായിരിക്കും ഉപയോഗിക്കുക.
യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതോടൊപ്പം തന്നെ, തീർത്ഥാടകർക്ക് കൂടുതൽ സുരക്ഷിതവും സുഖകരവുമായ യാത്രാ അനുഭവം നൽകാൻ ഈ പുതിയ ക്രമീകരണം സഹായിക്കും. ഹജ്ജ് മിഷെൻറ നേതൃത്വത്തിൽ മികച്ച രീതിയിലുള്ള ഏകോപനമാണ് തീർത്ഥാടകർക്കായി മക്കയിൽ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.