ജിദ്ദ: സൗദിയിൽ ജനറൽ എൻറർടെയ്മെൻറ് അതോറിറ്റിയുടെ അനുമതി ഇല്ലാതെ മെഗാ ഇവൻറുകൾ സംഘടിപ്പിച്ചാൽ പിടിവീഴും. സംഘാടകരെ കസ്റ്റഡിയിലെടുക്കലുൾപ്പെടെ നിയമനടപടികളുണ്ടാവും. കഴിഞ്ഞ ദിവസം ജിദ്ദയിൽ മലയാളികൾ സംഘടിപ്പിച്ച വിനോദ പരിപാടി അധികൃതരുടെ ഇടപെടലിൽ മുടങ്ങി. ഒരു ജില്ലാ കൂട്ടായ്മ വാർഷിക പരിപാടിയായി ഒരുക്കിയ മെഗാ ഇവൻറാണ് തടയപ്പെട്ടത്.
2,000ത്തോളം ആളുകളെ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. കേരളത്തിൽ നിന്ന് ഒരു പ്രമുഖ പിന്നണി ഗായകൻ പരിപാടിയിൽ പങ്കെടുക്കാൻ ജിദ്ദയിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇവൻറ് തുടങ്ങി അൽപ്പസമയം കഴിഞ്ഞപ്പോൾ സൗദി എൻറർടെയ്മെൻറ് അതോറിറ്റിയിലെ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് ഉദ്യോഗസ്ഥരെത്തി പരിപാടി നിർത്തിവെപ്പിക്കുകയായിരുന്നു.
എൻറർടെയ്മെൻറ് അതോറിറ്റിയിൽ നിന്നും അനുമതി എടുക്കാതെ ഇത്തരം പരിപാടികൾ അനുവദിക്കാനാവില്ലെന്ന് അറിയിച്ച അവർ സംഘാടകരിൽ ഒരാളോട് പിറ്റേദിവസം രഹസ്യാന്വേഷണ വിഭാഗം ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടു. അതുപ്രകാരം എത്തിയ സംഘാടകനോട് അനുമതിയില്ലാതെ പരിപാടി നടത്തിയാലുണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ച് ബോധ്യപ്പെടുത്തുകയും ഇനി ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകി പറഞ്ഞുവിടുകയുമായിരുന്നു.
കോവിഡ് മഹാമാരിക്ക് ശേഷം നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ വിവിധ മലയാളി കൂട്ടായ്മകൾ വാർഷികാഘോഷങ്ങളും മറ്റുമായി മെഗാ ഇവൻറുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വലിയ ടിക്കറ്റ് നിരക്കിൽ പാസ് ഏർപ്പെടുത്തിയാണ് മിക്ക ഇവൻറുകളും അരങ്ങേറുന്നത്. കേരളത്തിൽ നിന്ന് കലാകാരന്മാരെ എത്തിച്ച് നടത്തുന്ന ഇത്തരം പരിപാടികൾക്ക് രാജ്യത്തെ നിയമപ്രകാരമുള്ള ഒരുവിധ അനുമതിയും ലഭ്യമാക്കാൻ സംഘാടകർ ശ്രമിക്കാറില്ല. ഇത്തരം പരിപാടികൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടാൽ ശിക്ഷാനടപടി ഉണ്ടായേക്കാം എന്നാണ് ജിദ്ദയിലെ സംഘാടകർക്ക് ലഭിച്ച മുന്നറിയിപ്പിൽനിന്ന് മനസിലാകുന്നത്.
എന്നാൽ ഇത്തരത്തിൽ പാസുകളൊന്നും ഏർപ്പെടുത്താതെയും മെഗാ ഇവൻറുകളായല്ലാതെയും കുട്ടികളുടെയും മറ്റും കലാപരിപാടികളോടെ ചെറിയ രീതിയിൽ നടക്കുന്ന കൂട്ടായ്‌മകളുടെ കൂടിച്ചേരലുകൾക്ക് നിലവിൽ തടസങ്ങളൊന്നുമില്ല. മെഗാ ഇവൻറുകൾ നടത്താൻ ജനറൽ എൻറർടെയ്മെൻറ് അതോറിറ്റിയുടെ അനുമതി തേടണം. അതിന് നിർദ്ദിഷ്ട മാർഗങ്ങൾ അവലംബിക്കണം. അനുമതി ലഭിച്ചാൽ കലാകാരന്മാരെ നാട്ടിൽ നിന്ന് കൊണ്ടുവരാനുള്ള വിസയുൾപ്പടെയുള്ളവ ലഭിക്കും. ഇങ്ങനെ നിയമാനുസൃത മാർഗങ്ങളുണ്ടായിരിക്കെ അത് അവഗണിക്കുന്നത് ശിക്ഷാനടപടികൾ ക്ഷണിച്ചുവരുത്തലാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.