ജിദ്ദ: ജിദ്ദ ദഅ്‌വ കോർഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അനസ് ബിൻ മാലിക് സെന്റർ അൽഫിത്റ ഇസ്‌ലാമിക് പ്രീസ്കൂൾ വാർഷിക കലാവിരുന്ന് ‘ഹൊറൈസൺ 2026’ സമാപിച്ചു. ശറഫിയ ഖാലിദ് ബിൻ വലീദിലുള്ള അനസ് ബിൻ മാലിക് സെന്റർ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ വൈവിധ്യമാർന്ന കലാപരിപാടികൾ ഇസ്‌ലാമിക മൂല്യങ്ങളുടെയും ആത്മവിശ്വാസത്തിന്റെയും പര്യായങ്ങളായി മാറി.
കുരുന്നു പ്രതിഭകളുടെ സർഗ്ഗവാസനകൾക്കും ഉദാത്തമായ ഇസ്‌ലാമിക തർബിയ്യത്തിനും (വളർത്തൽ) അടിവരയിടുന്നതായിരുന്നു വേദിയിൽ അവതരിപ്പിക്കപ്പെട്ട കുരുന്നുകളുടെ ഓരോ പ്രകടനങ്ങളും. വിശിഷ്ടാതിഥി ഡോ. ഉമ്മു യഹ്‌യ ഉദ്ഘാടനം ചെയ്തു. പരിശുദ്ധ ഖുർആന്റെ തണലിലും ഉത്തമ സ്വഭാവ മഹിമയിലും ശക്തമായ ധാർമ്മിക അടിത്തറയിലും ഊന്നി കുട്ടികളുടെ ‘ഫിത്റത്ത്’ (പരിശുദ്ധമായ ജന്മസ്വഭാവം) കാത്തുസൂക്ഷിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് അദ്ദേഹം സദസ്സിനെ ഉത്ബോധിപ്പിച്ചു. ജെ.ഡി.സി.സി. ലേഡീസ് വിംഗ് പ്രസിഡന്റ് ഉമ്മു ഈസ, ജനറൽ സെക്രട്ടറി ഉമ്മു ഹാസിം എന്നിവർ സംസാരിച്ചു.
പ്രീസ്കൂൾ വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാ, സാംസ്കാരിക വിരുന്ന് കാണികളെ വിസ്മയിപ്പിച്ചു. കുരുന്നുകളുടെ മനോഹരമായ ഖുർആൻ, ഹദീസ് പാരായണം, ഭക്തിസാന്ദ്രമായ ഇസ്‌ലാമിക നശീദുകൾ, അറബിക്, ഇംഗ്ലീഷ് ഭാഷകളിലുള്ള ആകർഷകമായ ചുവടുകൾ, ആക്‌ഷൻ പാട്ടുകൾ എന്നിവ സദസ്സിന്റെ മനംകവർന്നു.
ഭൗതികമായ അറിവുകൾക്കപ്പുറം ആത്മീയ ഉന്നമനത്തിന് വിദ്യാലയം നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു വേദിയിലെ ഓരോ പരിപാടികളും. വാർഷിക കായികമേളയിലെ വിജയികൾക്കും അക്കാദമിക തലത്തിൽ ഉന്നതവിജയം കൈവരിച്ച പ്രതിഭകൾക്കുമുള്ള സർട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും മുഖ്യാതിഥിയും മറ്റ് വിശിഷ്ട അതിഥികളും ചേർന്ന് വിതരണം ചെയ്തു.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൻജുമൻ തഅ്‌ലീമുൽ ഖുർആനിന്റെ കീഴിൽ, കേരളത്തിനകത്തും പുറത്തുമായി 150 ലധികം അൽഫിത്ര പ്രീ സ്കൂളുകൾ നടന്നുവരുന്നുണ്ട്. അതിന്റെ ജിദ്ദയിലെ ഒരു ബ്രാഞ്ചാണ് ജിദ്ദ ശറഫിയ്യയിലെ അനസ് ബിൻ മാലിക് മദ്രസയിൽ പ്രവർത്തിക്കുന്ന അൽഫിത്ര ഇസ്‌ലാമിക് പ്രീ സ്കൂൾ.
ഉന്നത റാങ്കോട് കൂടി പ്രത്യേക പരിശീലനം പൂർത്തിയാക്കിയ അധ്യാപികമാരുടെ മേൽ നോട്ടത്തിലാണ് സ്കൂൾ നടന്നുവരുന്നത്. സെപ്തംബറിൽ ആരംഭിക്കുന്ന 2026-2027 പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾക്ക് 0537665155 ,0509299816,0535618598 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും സെന്റർ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.