ജിദ്ദ: മക്കയിലും ജിദ്ദയിലും മഴ. വെള്ളിയാഴ്ച വൈകീട്ടാണ് മക്കയുടെ വിവിധ ഭാഗങ്ങളിലും ജിദ്ദയിലും മഴയുണ്ടായത്. മേഖലയിൽ മഴയുണ്ടാകുമെന്ന് സിവിൽ ഡിഫൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ കാറ്റിെൻറയും ഇടിയുടെയും അകമ്പടിയോടെയാണ് മക്കയിൽ മഴയുണ്ടായത്. മസ്ജിദുൽ ഹറാം, ഹറം പരിസരം, മിന, അറഫ, മുസ്ദലിഫ പുണ്യസ്ഥലങ്ങൾ, കൂടാതെ മറ്റ് ഡിസ്റ്റിക്റ്റുകളിലും മർകസുകളിലും സാമാന്യം ശക്തമായ മഴ പെയ്തു. തെരുവുകളിൽ പ്രത്യേകിച്ച് അസീസിയ പ്രദേശത്ത് വെള്ളം നിറഞ്ഞു. ഇത് വാഹനങ്ങളുടെ പോക്കുവരവുകളെ തടസ്സപ്പെടുത്തി. ചെറിയ ചില വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. മഴ മുന്നറിയിപ്പിനെ തുടർന്ന് സിവിൽ ഡിഫൻസ് ടീമുകൾ മക്കയിലുടനീളം തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയിരുന്നു.
ജിദ്ദയുടെ വിവിധ ഭാഗങ്ങളിലും സമാന്യം നല്ല മഴയാണ് ഉണ്ടായത്. താഴ്ന്ന സ്ഥലങ്ങളിലെല്ലാം നേരിയ വെള്ളക്കെട്ടുകളുണ്ടായി. മുൻകരുതലെന്നോണം ജിദ്ദ ഗവർണറേറ്റിലെ 72 സ്ഥലങ്ങളിൽ സിവിൽ ഡിഫൻസ് തങ്ങളുടെ സംവിധാനങ്ങൾ വിന്യസിച്ചിരുന്നു. അതേ സമയം, അടുത്ത തിങ്കളാഴ്ച വരെ ജിദ്ദയിൽ മഴക്കുള്ള സാധ്യത തുടരുമെന്ന് കാലാവസ്ഥ വിഭാഗം ഔദ്യോഗിക വക്താവ് ഹുസൈൻ അൽഖഹ്താനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.