റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ ഇടങ്ങളിൽ തന്നെ തുടരണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.
വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും മാറിനിൽക്കണമെന്നും, അരുവികളിലോ മഴവെള്ളം കെട്ടിക്കിടക്കുന്ന താഴ്‌വരകളിലോ യാതൊരു കാരണവശാലും നീന്താൻ ശ്രമിക്കരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പിന്തുടരണമെന്നും അധികൃതർ ഓർമിപ്പിച്ചു.
മക്ക പ്രവിശ്യയിൽ കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. കനത്ത കാറ്റും പൊടിപടലങ്ങളും ദൂരക്കാഴ്ചയെ ബാധിച്ചേക്കാം. മക്ക സിറ്റി, അൽ കാമിൽ, അൽ ജുമും, ഖുലൈസ്, ബഹ്‌റ, ത്വാഇഫ്, മീസാൻ, അദം, അൽ അർദിയാത്ത്, തുർബ, അൽ മുവൈഹ്, അൽ ഖുർമ, റാനിയ എന്നിവിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നു. എന്നാൽ ജിദ്ദയിലും റാബിഗിലും മിതമായ തോതിലായിരിക്കും മഴ അനുഭവപ്പെടുക.
തലസ്ഥാനമായ റിയാദ് ഉൾപ്പെടുന്ന മേഖലയിലും മഴ ശക്തമാകും. വാദി അൽ ദവാസിർ, അൽ സുലൈൽ, അൽ അഫ്‌ലാജ് എന്നിവിടങ്ങളിൽ കനത്ത മഴയും കാറ്റും ഉണ്ടായേക്കാം. റിയാദ് നഗരം, അൽ ദലം, അൽ മുസാഹ്മിയ, ദിർമ, മറാത്ത്, ഷഖ്‌റ, അൽ ഘാട്ട്, അൽ മജ്മഅ, താദിഖ്, ഹുറൈമല, ദറഇയ, റുമാഹ്, അഫീഫ്, അൽ ദവാദ്മി, അൽ ഖുവയ്യ, അൽ റൈൻ, ഹോത്ത ബനി തമീം, അൽ ഹരീഖ്, അൽ ഖർജ് എന്നിവിടങ്ങളിൽ മിതമായ മഴയ്ക്കാണ് സാധ്യത.
ഇതുകൂടാതെ തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, മദീന, അൽ ബാഹ, അസീർ, ജിസാൻ, നജ്‌റാൻ, ഹാഇൽ, അൽ ഖസീം, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലും മിതമായതോ ശക്തമായതോ ആയ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. കനത്ത കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.