മക്ക: ആഭ്യന്തര തീർഥാടകർക്ക് ഹജ്ജ് പാക്കേജ് ബുക്കിങ് ഫീസ് റീഫണ്ട് ലഭിക്കുന്ന സാഹചര്യങ്ങൾ വിശദീകരിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. പ്രധാനമായും നാല് പ്രത്യേക സാഹചര്യങ്ങളിലാണ് പണം തിരികെ ലഭിക്കാൻ അർഹതയുണ്ടാവുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.
പ്രധാന അപേക്ഷകന്റെയോ ഇണയുടെയോ മരണം സംഭവിക്കുക, തീർഥാടനത്തിന് തടസ്സമാകുന്ന രീതിയിലുള്ള ഗതാഗത അപകടങ്ങൾ ഉണ്ടാവുക എന്നിവയാണ് ആദ്യ രണ്ട് കാരണങ്ങൾ. അപകടങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ ഔദ്യോഗിക റിപ്പോർട്ടുകളും സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്. തീർഥാടനത്തിന് തടസ്സമാകുന്ന തരത്തിലുള്ള ക്രിമിനൽ സംഭവങ്ങൾ ഉണ്ടാകുന്നതാണ് മൂന്നാമത്തെ സാഹചര്യം. ഇതിന്റെ വിശദാംശങ്ങളും തീയതിയും വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകളും റിപ്പോർട്ടുകളും ഹാജരാക്കണം.
ശാരീരികമായ അവശതകളോ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമോ ഉണ്ടാകുന്നതാണ് നാലാമത്തെ വിഭാഗം. സർക്കാർ ആശുപത്രിയോ സ്വകാര്യ ആശുപത്രിയോ നൽകുന്ന മെഡിക്കൽ റിപ്പോർട്ട് ഇതിനായി ആവശ്യമാണ്. ഈ റിപ്പോർട്ടുകൾ ആരോഗ്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയിരിക്കണമെന്നും ഹജ്ജ് മന്ത്രാലയം നിർദേശിക്കുന്നു. ഈ വർഷത്തെ ഹജ്ജ് സീസണിൽ സൗദി പൗരന്മാർക്കും താമസക്കാർക്കും അനുവദിച്ച സീറ്റുകളിലേക്കുള്ള രജിസ്ട്രേഷൻ നടപടികളുടെ രണ്ടാം ഘട്ടം അടുത്തിടെയാണ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.