യമൻ വിദേശകാര്യ-പ്രവാസികാര്യ മന്ത്രി ഡോ. അഫ്രഹ് അൽ സൂബയ് സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി കൂടിക്കാഴ്ച നടത്തുന്നു
റിയാദ്: അയൽരാജ്യമായ യമെൻറ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ സൗദി അറേബ്യയുടെ നിലപാട് മാറ്റമില്ലാതെ തുടരുമെന്ന് വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ്. റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് എത്തിയ യമെൻറ പുതിയ വിദേശകാര്യ-പ്രവാസികാര്യ മന്ത്രി ഡോ. അഫ്രഹ് അൽ സൂബയുമായി നടത്തിയ ഉന്നതതല കൂടിക്കാഴ്ചയിലാണ് അദ്ദേഹം സൗദിയുടെ പിന്തുണ ആവർത്തിച്ച് വ്യക്തമാക്കിയത്.
യമൻ വിദേശകാര്യമന്ത്രിയായി നിയമിതയായ ഡോ. അഫ്രഹ് അൽ സൂബയ്ക്ക് അമീർ ഫൈസൽ ബിൻ ഫർഹാൻ അഭിനന്ദനം അറിയിച്ചു. ഇരു രാജ്യങ്ങളുടെയും പൊതുവായ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയിൽ ശാശ്വതമായ സമാധാനവും സുരക്ഷയും കൈവരിക്കുന്നതിനുമായി നയതന്ത്ര സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് സൗദി വിദേശകാര്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിെൻറ പുരോഗതി വിലയിരുത്തുകയും യമൻ ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിെൻറ പുനർനിർമാണ പ്രവർത്തനങ്ങൾക്കുമായി സൗദി അറേബ്യ നൽകിവരുന്ന സാമ്പത്തിക, വികസന സഹായങ്ങൾ തടസ്സമില്ലാതെ തുടരുമെന്നും സൗദി വ്യക്തമാക്കി.
യമനിലേക്കുള്ള സൗദി അംബാസഡറും സൗദി പ്രോഗ്രാം ഫോർ ദി ഡെവലപ്‌മെൻറ് ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് യമൻ ജനറൽ സൂപ്പർവൈസറുമായ മുഹമ്മദ് അൽ ജാബറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. യമൻ ചർച്ചയ്ക്ക് പുറമേ, പശ്ചിമേഷ്യൻ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും നയതന്ത്ര നീക്കങ്ങളും ഏകോപിപ്പിക്കുന്നതിനായി ഖത്തർ, ഒമാൻ വിദേശകാര്യമന്ത്രിമാരുമായും സൗദി വിദേശകാര്യമന്ത്രി ഫോണിൽ സംസാരിച്ചു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനി, ഒമാൻ വിദേശകാര്യമന്ത്രി ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി എന്നിവരുമായി വെവ്വേറെ നടത്തിയ ചർച്ചകളിൽ മേഖലയിൽ സ്ഥിരത കൈവരിക്കുന്നതിന് പരസ്പരമുള്ള ഉഭയകക്ഷി സഹകരണവും നിരന്തരമായ കൂടിയാലോചനകളും അത്യന്താപേക്ഷിതമാണെന്ന് നേതാക്കൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.